Friday, March 19, 2010

209. താങ്ങാവുന്ന വിദ്യാഭ്യാസം ( പുസ്തകപരിചയം )


ഗ്രന്ഥകര്‍ത്താവ് : ഗോപാലകൃഷ്ണന്‍
& വിജയലക്ഷ്മി
Publisher : D.C Books
വില : 70 രൂപ
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
കോടയ്ക്കാട്ടുമാലില്‍ കുഞ്ഞന്‍ -കുഞ്ചി ദമ്പതിമാരുടെ മകനായി 1950 ഒക്ടോബര്‍ 5 ന് ഗോപാലകൃഷ്ണന്‍ ജനിച്ചു.വെള്ളത്തൂവല്‍ ഹൈസ്കൂളിലും റാന്നി എം.എസ്.ബി.റ്റി.എസ്സിലും വിദ്യാഭ്യാസം .
റാന്നിക്കടുത്തുള്ള ഇടമണ്‍ രാമകൃഷ്ണപ്പിള്ള - ദേവകിയമ്മ ദമ്പതിമാരുടെ മകളായി 1957 നവംബര്‍ 16 ന് വിജയലക്ഷ്മി ജനിച്ചു.
മക്കപ്പുഴ എന്‍ എസ്സ് എസ്സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മഹാരാജാസ് കോളേജ് ഫോര്‍ വിമന്‍ , റാന്നി എം.എസ്.ബി.റ്റി.എസ്സ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം .
റാന്നി എം എസ് ബി റ്റി എസ്സില്‍ 1977 മുതല്‍ 79 വരെ ഇരുവരും റ്റി .റ്റി .സി .ക്ക് ഒന്നിച്ചു പഠിച്ചു.തുടര്‍ന്ന് ഒന്നിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുന്നു.മൂന്നു മക്കളുണ്ട് .
പാലക്കാട് ജില്ലയില്‍ അഗളിക്കടുത്ത് താമസം .മുഴുസമയ വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി കഴിയുന്നു.ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് നല്‍കിവരുന്ന ജി . കുമാരപ്പിള്ള അവാര്‍ഡ് ( 2006) ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട് .
വിലാസവും ഫോണ്‍ നമ്പറും :
ഗോപാലകൃഷ്ണന്‍ & വിജയലക്ഷ്മി
സാരംഗ്
അഗളി
ചിറ്റൂര്‍ പി.ഒ
പാലക്കാട് ജില്ല
പിന്‍ : 678581
ഫോണ്‍ : 04924 209038 , 296660
പത്രവാര്‍ത്തകളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നമുക്ക് പരിചിതമായവരാണ് സാരംഗിലെ ഗോപാലകൃഷ്ണന്‍ മാസ്റ്ററും വിജയലക്ഷ്മിടീച്ചറും അവരുടെ ഈ സുദീര്‍ഘമായ ജീവിതയാത്രാ അനുഭവങ്ങളിലൂടെ രൂപപ്പെട്ട വിദ്യാഭ്യാസ ദര്‍ശനങ്ങളാണ് ഈ പുസ്തകത്തില്‍ .
പല കാര്യങ്ങളും ഒരു വേറിട്ട കാഴ്ചപ്പാടായി തോന്നാമെങ്കിലും സ്വാഭാവികതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് നേര്‍ക്കാഴ്ചയായി വായനക്കാരന് അനുഭവപ്പെടും വിധമാണ് ആശയങ്ങളുടെ ചിത്രീകരണത്തുലൂന്നി ഈ ആത്മകഥാപരമായ പുസ്തകം മുന്നേറൂന്നത് .
കുടുംബത്തിന്റെ പേര് : സാരംഗ്
സ്കൂളിന്റെ പേര് : സാരംഗ് ബേസിക് സ്കൂള്‍
മകന്‍ : ഗൌതം സാരംഗ്
മകള്‍ : കണ്ണകി സാരംഗ്
മകള്‍ : ഉണ്ണിയാര്‍ച്ച സാരംഗ്
ഇത്തരത്തില്‍ കുടുംബംതന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കിയാണ് ജീവിതപ്പാതയിലൂടെ അവര്‍ മുന്നേറൂന്നത് .
“പള്ളിക്കൂടം ഫാക്ടറിയല്ല
അദ്ധ്യാപകന്‍ തൊഴിലാളിയല്ല
വിദ്യാര്‍ത്ഥി ചരക്കല്ല
രക്ഷിതാവ് ചരക്കുല്പാദകനല്ല”
ഈ മുദ്രാവാ‍ക്യം ഒന്നു ശ്രദ്ധിക്കൂ
വിദ്യാഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെട്ടത് നിഷേധിക്കുന്നതിന്റെ വ്യക്തമായ സൂചന ഇത് തരുന്നുണ്ട് .
അദ്ധ്യാപനത്തില്‍ മാര്‍ക്സിന്റെ മിച്ചമൂല്യ സിദ്ധാന്തം കടന്നുവരരുതെന കാഴ്ചപ്പാട് വായനക്കാര്‍ക്ക് വരികളില്‍നിന്ന് വായിച്ചെടുക്കാനാവും
വിദ്യാഭ്യാസമെന്ന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്ന വാത്സല്യത്തിന്റെ കണികകള്‍ ചുരത്തിയാണ് ഗ്രന്ഥകര്‍ത്താവ് ശിശുമനശ്ശാസ്ത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നു നമുക്ക് കാണാം
ആരായിരിക്കണം അദ്ധ്യാപകന്‍ ?
ഈ ചോദ്യത്തിന് താന്‍ ടി .ടി.സി ക്കു പഠിച്ച പാഠഭാഗത്തില്‍ നിന്നുതന്നെ ഉത്തരം തരുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട് .
നാളത്തെ തലമുറ എന്തായിരിക്കണമെന്നും ഇന്നേ വിഭാവനം ചെയ്യുന്ന ക്രാന്ത ദര്‍ശിയാണദ്ധ്യാപകന്‍
എന്താണ് അറിവ് ?
മനുഷ്യ സമൂഹം ഇന്നേവരെ ആര്‍ജ്ജിച്ച മുഴുവന്‍ അറിവുകളും ഇന്നിപ്പോള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ അറിവുകളും ഇനിയും കണ്ടെത്താനിരിക്കുന്ന മുഴുവന്‍ അറിവുകളും ചേര്‍ന്നതാണ് അറിവ് .ഈ അറിവിന്റെ ഒരു കുഞ്ഞംശം പോലും ഒരു മനുഷ്യനു തന്റെ ജീവിതകാലം കൊണ്ട് പഠിച്ചുതീര്‍ക്കാനാവില്ല
നമുക്ക് എന്തറിയാം ?
നമ്മള്‍ പഠിച്ച അറിവിന്റെ പാഠങ്ങളില്‍ എത്രശതമാനം നമ്മള്‍ ഓര്‍ത്തിരിപ്പുണ്ട് ?
അതിന്റെ എത്ര ശതമാനം നമ്മുടെ നിത്യജീവിതത്തിലുപയോഗപ്പെടുത്തുന്നുണ്ട് ?
അന്‍പതു ശതമാനം ?
നാല്പതുശതമാനം ?
മുപ്പത് ?
ഇരുപത് ?
സ്വയം പരിശോധിച്ചു നോക്കുക ?
ഒരു പക്ഷെ പഠിച്ചതില്‍ പത്തുശതമാനം പോലും നമുക്ക് ഓര്‍മ്മയുണ്ടാവില്ല
ആ പത്തുശതമാനത്തില്‍ ഒരു ശതമാനം പോലും നമുക്ക് ഓര്‍മ്മവന്നീട്ടുണ്ടാവില്ല
അതല്ലേ സത്യം ?
മറന്നു പോയതും ഉപയോഗമില്ലാതെ ഓര്‍മ്മയില്‍ നിര്‍ത്തിയിട്ടുള്ളതുമടക്കം നാം പഠിച്ച അറിവിന്റെ പാഠങ്ങള്‍ക്കായി എത്രമാത്രം സമയം ചെലവഴിച്ചു?
എത്ര പണം ചെലവിട്ടു?
എത്രമാത്രം തല്ലു കൊണ്ടു ?
ഇങ്ങനെ കുറേ എത്രമാത്രങ്ങള്‍ .............
ഗ്രന്ഥകര്‍ത്താവ് നല്‍കുന്നതിനേക്കാള്‍ കൂടുതലായി “എത്രമാത്രകള്‍ “ നമുക്ക് വ്യക്തിപരമായി നമ്മോട് ചോദിക്കാം
ഉത്തരങ്ങള്‍ കണ്ടെത്തുമ്പോഴുണ്ടാകുന്ന നഷ്ടബോധം അനുഭവിക്കാം
അത് നല്‍കുന്ന പാഠം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാം
അവനവന്റെ അഭിരുചിക്കനുസരിച്ച്
അറിവുനേടുന്നതെങ്ങനെ ?
അതുകൊണ്ടുള്ള ഗുണം , ലാഭം എന്നിവ എത്രമാത്രം ?
ഇത് സ്വന്തം അനുഭവത്തില്‍ക്കൂടി വിശദീകരിക്കുകയാണ് ലേഖകന്‍
ഈ പ്രശ്നത്തില്‍ അടുത്തകാലത്ത് കോളിളക്കമുണ്ടാക്കിയ പല ക്രിമിനല്‍ കേസുകളും കേസ് സ്റ്റഡിയായി എടുത്ത് പരിശോധിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍
ആശുപത്രിയില്‍ പോകാതെയും പ്രസവിക്കാമെന്നോ ?
ഇന്നത്തെ കാലത്ത് ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആധുനികര്‍ മുഖം ചുളിച്ചേക്കാം . പക്ഷെ , നമ്മുടെ പൂര്‍വികര്‍ ആശുപത്രിയില്‍ പ്രസവത്തിന് പോയിരുന്നുവോ ?
കുറുന്തോട്ടിയും പ്രസവവുമായുള്ള ബന്ധം
വേദനയില്ലാത്ത പ്രസവം ഈ വിഷയങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് നാം അത്ഭുതത്തോടെ വായിച്ചു പോകുന്നു.
അതും സിസേറിയനുകള്‍ക്ക് റെക്കോഡിഡുന്ന
കേരളത്തില്‍ !!
ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ക്ക് റെക്കോഡിഡുന്ന
കേരളത്തില്‍ !!
അമിത വണ്ണവും കുടവയറും കൊണ്ട് സ്ത്രീകള്‍ വിഷമിക്കുന്ന കേരളത്തില്‍ !!
നല്ല ദാമ്പത്യത്തിന്റെ രഹസ്യം ?
ഇണകളാവാനും വേണം പഠിത്തം . സാമൂഹ്യബോധമുള്ള മാതാപിതാക്കളാകാനും സാമൂഹ്യബോധമുള്ള മക്കളെ വളര്‍ത്തിയെടുക്കാനും പ്രത്യേക പഠിത്തം ആവശ്യമാണ് .
വിവാഹശേഷം ഇണകള്‍ക്ക് പ്രത്യേകം പ്രത്യേകം കൂട്ടുകാര്‍ നന്നല്ല.
റാകി കൊടുത്താല്‍ കുഞ്ഞിന്റെ
ബുദ്ധി മുരടിച്ചു പോകുമോ ?
എന്നൊരു വിശ്വാസം ചില മാദ്ധ്യമങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വരുത്തിയിരുന്നു
“എന്നാല്‍ റാകികഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ബുദ്ധി മുരടിച്ചു പോകുമെങ്കില്‍ കേരളത്തില്‍ ബുദ്ധിവളര്‍ച്ചയില്ലാത്ത അനേകം പേരെ കണ്ടുമുട്ടാനായേനെ .” എന്നൊരു പകരം ചോദ്യമാണ് ലേഖകന് ഈ വിഷയത്തില്‍ നല്‍കാനുള്ളത് .
വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമോ ?
വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെങ്കില്‍ മലയാളി എന്നൊരു വര്‍ഗ്ഗമേ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ ?
വെളിച്ചെണ്ണയില്ലാത്ത ജീവിതം നമുക്ക് ഉണ്ടായിരുന്നുവോ ?
ഇത്തരം യുക്തി ഭദ്രമായ ചോദ്യങ്ങളിലൂടെ ലേഖകന്‍ പല അന്ധവിശ്വാസങ്ങളേയും ഖണ്ഡിക്കുന്നുണ്ട് .
കുഞ്ഞുങ്ങളെ അപ്പിയിടീക്കാനും മൂത്രമൊഴിക്കാനും ശീലിപ്പിക്കുന്നതെങ്ങനെ ?
കുഞ്ഞുണ്ടായി ഒരു മാസം കൊണ്ടുതന്നെ തന്റെ കുഞ്ഞ് എത്ര സമയമിടവിട്ടാണ് അപ്പിയിടുന്നതും മൂത്രമൊഴിക്കുന്നതും മറ്റും ഏതൊരമ്മക്കും നിരീക്ഷിച്ചറിയാവുന്നതേയുള്ളൂ.
ഏതാണ്ട് ആ സമയത്തോടടുത്ത് കുഞ്ഞിനെ എടുത്തുപിടിച്ച് അപ്പിയിടാനും മൂത്രമൊഴിക്കാനും ശീലിപ്പിക്കാവുന്നതേയുള്ളൂ .
അമ്മ തെല്ലുയര്‍ന്ന സ്ഥാനത്തിരുന്ന് താഴേക്ക് കാലുകള്‍ നീട്ടിവെക്കണം . ഇരുകാലുകളും തമ്മില്‍ ലേശം അകലമുണ്ടായിരിക്കണം . ചാഞ്ഞിരിക്കുന്ന ഈ കാലുകളില്‍ മലക്ക പ്രായത്തിലുള്ള കുഞ്ഞിനെ മലര്‍ത്തിക്കിടത്താം . സാധാരണ അപ്പിയിടുന്ന സമയം കണക്കാക്കി ഇങ്ങനെയിരുത്തിയാല്‍ രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ കുഞ്ഞ് അപ്പിയിടും . രണ്ടോ മൂന്നോ ദിവസത്തെ ശീലം കൊണ്ടുതന്നെ ഇങ്ങനെ ഇരുത്തിയാലുടനെ അപ്പിയിടാന്‍ കുഞ്ഞ് പഠിക്കുകയും ചെയ്യും .
ഈ രീതിയില്‍ തന്നെ മൂത്രമൊഴിക്കാനും പരിശീലിപ്പിക്കാവുന്നതേയുള്ളൂ.
കൌമാരക്കാരായ മക്കളുടെ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ !!
കുമാരീകുമാരന്മാരുടെ പ്രശ്നങ്ങള്‍ വളരേ നയത്തോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ പാടുള്ളൂ.
അവരുടെ പ്രണയവിഷയങ്ങള്‍ പോലും അനുഭാവത്തോടും ക്ഷമയോടും കേട്ടിരിക്കണം . അതിലെ അപ്രയോഗികത ബോധ്യപ്പെടുത്താന്‍ കാമുകീകാമുകന്മാരെ ഒരുമിച്ചിരുത്തി സ്നേഹത്തോടെ സംസാരിക്കണം . കാത്തിരിക്കാന്‍ പറയണം . വിവാഹപ്രായമെത്തുമ്പോള്‍ വിവാഹം ചെയ്യിക്കാമെന്ന് ഉറപ്പുകൊടുക്കണം . അതിനുശേഷമുള്ള ഇടവേളകൊണ്ട് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനായി കഴിവുള്ള അദ്ധ്യാപകര്‍ , മനഃശാസ്ത്രജ്ഞര്‍ , യോഗ്യരായ മറ്റുള്ളവര്‍ എന്നിവരുടെയെല്ലാം സേവനം ഉപയോഗപ്പെടുത്താം . എന്നീട്ടും ബോദ്ധ്യപ്പെടുന്നില്ലെങ്കില്‍ അവരെ അവരുടെ വഴിക്കു വിടുക
കൌമാരക്കാര്‍ക്കുമുന്നില്‍ സുഗ്രീവാജ്ഞ പുറപ്പെടുവിക്കരുത് .
അവരെ വെല്ലുവിളിക്കുകയോ അവിശ്വസിക്കുകയോ ചെയ്യരുത് .അവര്‍ക്കത് സഹിക്കാനാവില്ല.
ഇത്തരം നിഗമനങ്ങള്‍ക്ക് സമകാലിക ഉദാഹരണങ്ങളും പുസ്തകത്തിലൂടെ നല്‍കുന്നുണ്ട്
നമ്മുടെ നാട്ടിലെ അദ്ധ്യാപന പരിശീലനകേന്ദ്രങ്ങളിലെ അദ്ധ്യാപകര്‍ ഈ പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എന്ന് പുസ്തകം വായിക്കവേ ആശിച്ചു പോയി
സാരംഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ :
Click Below


1 comment:

കരിപ്പാറ സുനില്‍ said...

“പള്ളിക്കൂടം ഫാക്ടറിയല്ല
അദ്ധ്യാപകന്‍ തൊഴിലാളിയല്ല
വിദ്യാര്‍ത്ഥി ചരക്കല്ല
രക്ഷിതാവ് ചരക്കുല്പാദകനല്ല”

Get Blogger Falling Objects