Sunday, October 16, 2011

423.മികവുമാഷും കുട്ട്യോളും പിന്നെ പത്രവും ചാനലും



അന്നേ ദിവസം മികവ് മാഷ് വളരേ സന്തോഷത്തിലായിരുന്നു.
കാരണം , സ്കൂളില്‍ മാഷിന്റെ ക്ലാസില്‍ , ക്ലാസ് പി.ടി.എ കൂടുന്ന ദിവസമാണ് അന്ന് .
ഇത്തരം പി .ടി.എ കള്‍ മാഷിന് ഇഷ്ടമാണ് .
കാരണം , അന്നേദിവസം മാഷിന്റെ  മികവുകള്‍ , മാഷ് രക്ഷിതാക്കളെ വളരെ വ്യക്തമായി അറിയിക്കും .
രക്ഷിതാക്കള്‍ പലരും മികവ് മാഷിനെ പുകഴ്‌ത്തി പറയും .
മികവ് മാഷിന്റെ ഒരേ ഒരു അഡിക്ഷനാണ് ‘ പുകഴ്‌ത്തല്‍ ‘ .
ക്ലാസില്‍ ഉച്ചക്ക് പ്രസന്റ് എടുക്കാന്‍ ചെന്നപ്പോള്‍ മാഷ് വീണ്ടും കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
‘എല്ലാ രക്ഷാകര്‍ത്താക്കളും എത്തില്ലേ ‘
കുട്ടികളൊക്കെ എത്തുമെന്ന അര്‍ഥത്തില്‍ തലയാട്ടി.
ക്ലാസ് പി.ടി.എ ഉച്ചതിരിഞ്ഞ് 4 മണിക്കായിരുന്നു.
മികവ് മാഷിന് പത്താംക്ലാസിന്റെ ക്ലാസ് ചാര്‍ജ് ആണ് ഉണ്ടായിരുന്നത് .
ഈ ക്ലാസ് പി ടി എ യില്‍ ഓണപ്പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടലും നടക്കും .
പഠനം നല്ല പുരോഗതിയില്‍ കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചര്‍ച്ചയും നടക്കും .
ഇത്തരം ചര്‍ച്ചകളീല്‍ ‘മികവ് മാഷ് ‘ കസറുകയാണ് പതിവ് .
‘ഉപദേശങ്ങളുടെ എവറസ്റ്റുകള്‍ ‘അവിടെ ഉയര്‍ന്നുപൊങ്ങും .
അങ്ങനെ ..............
...............
സമയം നാലുമണിയായി .
മാഷ് ക്ലാസിലെത്തി.
കൂടെ പ്രിന്‍സിപ്പാളും ഉണ്ടായിരുന്നു.
ക്ലാസില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും ഉണ്ട്.
എല്ലാവരും കൃത്യസമയത്തുതന്നെ എത്തിയിരിക്കുന്നു.
പ്രിന്‍സിപ്പാള്‍ മാഷിനെ അഭിനന്ദന സൂചകമായി നോക്കി.
മികവ് മാഷ് ആ അഭിനന്ദനം സസന്തോഷം സ്വീകരിച്ചു.
എന്നാല്‍ മീറ്റിംഗ് തുടങ്ങാം അല്ലേ .
മികവ് മാഷ് ആരോടെന്നില്ലാതെ അനൌണ്‍സ് ചെയ്തു.
വേദിയില്‍ മാഷും പ്രിന്‍സിപ്പാളും .........
സദസ്യരായി കുട്ടികളും രക്ഷിതാക്കളും ....
ഭൂരിഭാ‍ഗവും വനിതാ രക്ഷിതാക്കള്‍ തന്നെ ...
അതും മികവ് മാഷിന് ഇഷ്ടമാണ് ...
താന്‍ എന്തൊക്കെ പറഞ്ഞാലും ദൈവ വാക്യമായി എടുക്കുന്നവര്‍ ...
അങ്ങനെ മീറ്റിംഗ് തുടങ്ങി .
ഒരു പ്രാര്‍ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.
മാഷിന്റെ ക്ലാസിലെ ഹസീന , രേഷ്മ , ശിശിര തുടങ്ങിയവര്‍ ആലപിച്ച പ്രാര്‍ത്ഥന മധുരിപ്പിക്കുന്നതായിരുന്നു.
അവരുടെ രക്ഷിതാക്കളുടെ മുഖത്തും അത് ദൃശ്യമായിരുന്നു.
തുടര്‍ന്ന് ക്ലാസ് ലീഡര്‍ അരവിന്ദ് സ്വാഗതം പറഞ്ഞു.
ശേഷം സംസാരിച്ച പ്രിന്‍സിപ്പാള്‍ ആദ്യം പറഞ്ഞത് മികവ് മാഷിന്റെ കഴിവുകളെക്കുറീച്ചായിരുന്നു.
സ്പോഴ്‌സ് , യൂത്ത്‌ഫെസ്റ്റിവല്‍ , എക്സിബിഷന്‍ ....തുടങ്ങിയവയിലൊക്കെ മാഷിന്റെ കഴിവുമൂലം  സ്കൂളിനുണ്ടായ നേട്ടത്തെ പ്രിന്‍സിപ്പാള്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഇക്കാ‍ര്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക ചാനലിലും പത്രങ്ങളിലും വന്നകാര്യവും പ്രിന്‍സിപ്പാള്‍ ഓര്‍മ്മിപ്പിച്ചു.
അങ്ങനെയുള്ള കഴിവിന്റെ സമകാലിക ഉദാഹരണമാണ് ക്ലാസ് ലീഡറുടെ സ്വാഗത പ്രസംഗവും മറ്റ് വിദ്യാര്‍ഥിനികളുടെ പ്രാര്‍ത്ഥനയുമെന്ന് പ്രിന്‍സിപ്പാ‍ള്‍ പറഞ്ഞു.
അത് പറഞ്ഞപ്പോള്‍ കയ്യടികൊണ്ട് ക്ലാസ് ആകെ മുഖരിതമായി .
മികവ് മാഷിന് ഏറെ സന്തോഷം തോന്നി.
തുടര്‍ന്ന് മികവ് മാഷ് സംസാരിക്കാനാരംഭിച്ചു.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശം ആരംഭിച്ചു.
പത്താംക്ലാസ് ആണെന്ന ഓര്‍മ്മ കുട്ടിക്കുമാത്രമല്ല രക്ഷിതാവിനും വേണമെന്നും പബ്ലിക്ക് എക്സാമാണ് മാര്‍ച്ചിലെന്നും അതിന്റെ ഗൌരവം ഒട്ടും കുറച്ച് കാണിക്കരുതെന്നും മാഷ് പറഞ്ഞു.
ടി.വി കാണിക്കരുത് , അഞ്ചുമണിക്ക് എണീപ്പിക്കണം , അനാവശ്യമായി സ്പെഷല്‍ ക്ലാസുകള്‍ മിസ് ചെയ്യരുത് ....
തുടങ്ങിയ ഉപദേശങ്ങളുടെ തോരാമഴ തന്നെ പിന്നീടുണ്ടായി ഉണ്ടായി.
അവസാനം , മാഷ് തന്റെ പ്രസംഗം അവസാനിപ്പിച്ചു.
അതിനും അസ്സല്‍ കയ്യടി കിട്ടി.
മികവ് മാഷിന് സന്തോഷം ബഹുസന്തോഷം ...
തുടന്ന് പ്രോഗ്രസ് കാര്‍ഡ് ചര്‍ച്ച നടന്നു.
പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള പരാതി പറഞ്ഞു.
അങ്ങനെ കാര്യങ്ങള്‍ മുന്നേറീക്കൊണ്ടിരിക്കുമ്പോള്‍ ...
ഹസീനയുടെ രക്ഷിതാവ് എണീറ്റു നിന്നു പറഞ്ഞു.
“ന്റെ മോള്‍ക്ക് ഫിസിക്സിലും ഐ ടി യിലുമാണ് മാര്‍ക്ക് കുറവ് ”
“ന്റെ മോനും അതില്‍ തന്നെയാ..”
ഏറ്റവും അവസാന ബഞ്ചിലിരുന്ന മണ്‍സൂറീന്റെ ഉമ്മ പറഞ്ഞു.
അപ്പോള്‍ പിന്നെ എല്ലാവരും തങ്ങളുടെ കുട്ടിക്ക് ഏത് വിഷയത്തിലാണ് മാര്‍ക്ക് കുറവ് എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി.
തുടര്‍ന്ന് ക്ലാസില്‍ ആകെ ബഹളമായി .

“എന്താ ഇങ്ങനെ , രക്ഷിതാക്കള്‍ കുട്ടികളേക്കാളും മോശമായാലോ ”
എന്നായി പ്രിന്‍സിപ്പാള്‍

“  എല്ലാ കുട്ടികള്‍ക്കും ഫിസിക്സിലും ഐ ടി യിലുമാണ് പൊതുവെ മാര്‍ക്ക് കുറവ് ”
ക്ലാസ് ലീഡര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് അവിടെ ഒരു നിശബ്ദത പരന്നു.
“ ആരാ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ”
പ്രിന്‍സിപ്പാള്‍ കോപത്തൊടെ ചോദിച്ചു.
എല്ലാവരും മികവ് മാഷിനെ നോക്കി.
മികവ് മാ‍ഷ് ആകെ സ്തബ്ദനായി .
ഇത്തരത്തിലൊരടി മാഷ് പ്രതീക്ഷിച്ചിരുന്നില്ല.
മാഷ് എണീറ്റു നിന്ന് ഒരു കട്ടായം പറഞ്ഞു
“അത് ചോദ്യപേപ്പറിന്റെ പെശകാ . ഇപ്രാവശ്യം അത്തരത്തിലാ ചോദ്യങ്ങള്‍ വന്നത് . ഒക്കെ അപ്ലിക്കേഷന്‍ ലെവലിലാ ”
പിന്നേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും ഇടയില്‍ ബഹളം ..
പ്രിന്‍സിപ്പാള്‍ മേശപ്പുറത്ത് രണ്ടുപ്രാവശ്യം ഉറക്കെ അടിച്ച് ക്ലാസ് നിശബ്ദമാക്കി
അപ്പോള്‍ സോനുവിന്റെ രക്ഷിതാവ് എണീറ്റു നിന്നു
അവിടെ നിശബ്ദത പരന്നു
“മറ്റ് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഈ വിഷയങ്ങളില്‍  നല്ല മാര്‍ക്ക് ഉണ്ട് ”
ഇത്തരമൊരു പൂട്ട് മികവ് മാഷ് പ്രതീക്ഷിച്ചതായിരുന്നില്ല.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
ഉടനെ മാഷ് അഭിയുടെ രക്ഷിതാവിനെ നോക്കി പറഞ്ഞു
“ നിങ്ങള്‍ക്കറിയോ , ഈ ക്ലാസിലെ അഭിക്കാണ് സയന്‍സ് ഉപന്യാസ മത്സരത്തില്‍ ഫസ്റ്റ് . അതിന് ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടെന്നോ ? അങ്ങനെ ഫസ്റ്റ് കിട്ടിയപ്പോള്‍ അഭിയുടെ ഫോട്ടോ പത്രത്തില്‍ വരാന്‍ ഓടിയ പെടാപ്പാട് വേറെ.  അതിനൊക്കെ സ്വന്തം പോക്കറ്റീന്ന് കാശെടുത്തിട്ടാ കാര്യങ്ങളൊക്കെ ശരിയായത് .”
ഉടന്‍ അഭിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു.
“ നിങ്ങള്‍ ഇങ്ങനെ മാഷിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.എന്റെ മോന് ഫസ്റ്റ് കിട്ടാന്‍ കാരണം മാഷ് തന്ന്യാ . പരിപാടിക്ക് ഒരാഴ്ച മുന്‍പ് അവന്‍ സ്കൂളില്‍ വന്നാല്‍ മാഷിന്റെ അടുത്ത് തന്ന്യാ .അത്രക്ക് പരിശീലനം കിട്ടിയതുകൊണ്ടാ അവന് ഫസ്റ്റ് കിട്ട്യേ ”
അഭിയുടെ അമ്മയുടെ അഭിപ്രായപ്രകടനം മാഷിന്റെ മനസ്സില്‍ ഒരു കുളിര്‍ മഴയായി പെയ്തു.
പക്ഷെ ,....
ആ കുളിര് അധികനേരം നീണ്ടുനിന്നില്ല.........
വിവേകിന്റെ അമ്മ എണീറ്റുനിന്നു .
“അഭിക്ക് ഫസ്റ്റ് കിട്ടിയതിലൊന്നും ഞങ്ങള്‍ എതിരല്ല . പക്ഷെ , ഇങ്ങേനെ രണ്ടാഴ്ച  ഫസ്റ്റ് കിട്ടാന്‍ വേണ്ടി അഭിയെ സ്കൂളില്‍ പരിശീലിപ്പിക്കുമ്പോള്‍   മാഷ് ക്ലാസില്‍ പോയിരുന്നില്ല . മാഷിന്റെ പിരീഡ് മാഷ് പഠിപ്പിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു കുട്ടിക്കുമാത്രം വേണ്ടോളം ; മറ്റുള്ളോര്‍ക്ക് പട്ടിണി . ആ രീതി ശരിയാവില്ല .  ”
ഉടന്‍ സിമിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു
“മാഷ് ഇങ്ങേനെ ഒരു കുട്ടിക്കു മാത്രം മികവ് ഉണ്ടാക്കേണ്ട . എല്ലാ കുട്ടികളേയും പഠിപ്പിച്ചാല്‍ മതി .”
മാഷ് പൊട്ടിത്തെറിച്ചു
“ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് . ഈ വര്‍ഷത്തെ തന്നെ കാര്യമെടുക്കൂ . പ്ലാസ്റ്റിക്ക് കവറൂകള്‍ക്കെതിരെ  ഈ പഞ്ചായത്തുമുഴുവന്‍ കുട്ടികള്‍ പ്ലക്കാര്‍ഡ് പിടിച്ച് ജാഥ നടത്തിയില്ലേ . എലി പ്പനിക്കെതിരെ ബോധവല്‍ക്കരണ ജാഥ നടത്തിയില്ലേ . പാ‍ന്‍ മസാലക്കെതിരെ രണ്ടുപ്രാവശ്യമാ ജാഥ നടത്തിയത് . ഇതൊക്കെ നടത്തുവാന്‍ ഞാന്‍ എന്തൊക്കെ
കഷ്ടപ്പെട്ടു എന്ന് അറിയാമോ ? അതിന്റെ വാര്‍ത്തകള്‍ പത്രത്തിലും ചാനലിലുമൊക്കെ വന്നില്ലേ . അങ്ങേനെ നമ്മുടെ സ്കൂളിന്റെ പേര് മാലോകര്‍ അറിഞ്ഞില്ലേ  ”
“അതുശരിയാ , ഈ ബോധവല്‍ക്കരണ ജാഥയൊക്കെ നടത്തിയത് ഈ മാഷിന്റെ ഒറ്റ മിടുക്കുകൊണ്ടാ . അതും എലിപ്പനിക്കെതിരെയുള്ള ജാഥ ................ ചാനലില്‍ ഒന്നരമിനിട്ടു നേരമാ കാണിച്ചത് . ....... പത്രത്തില്‍ അതിന്റെ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നു. ” ക്ലാസിലെ രക്ഷിതാവും പഞ്ചായത്തുമെമ്പറുമായ ലീലാ ദാസ് മാഷിനെ പിന്താങ്ങി പറഞ്ഞു.
മാഷിന് അതുകേട്ടപ്പോള്‍ ആശ്വാസമായി .
ഉടന്‍ ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടിയുടെ ഉമ്മ എണീറ്റുനിന്നു.

“ഇത്തരത്തില്‍ ഈ പിള്ളേരെക്കൊണ്ട് ജാഥ നടത്തൊയിട്ട് എന്താ കാര്യം ? സര്‍ക്കാര്‍ ഇങ്ങനെ ജാഥ നടത്തണമെന്ന് പറഞ്ഞീട്ടുണ്ടോ ? അതും കൊടും വെയിലത്ത് രണ്ടര മണിക്കൂറാ കുട്ട്യോളു നടന്നത് . അതോണ്ട് ഒരു നേട്ടം ണ്ടായി . ഉച്ചവരെയുള്ള  പഠിപ്പ് പോയി. ”
“കുട്ടികളെ ഇത്തരത്തില്‍ ജാഥാ ഉപകരണങ്ങള്‍ ആക്കരുതെന്ന് ഓര്‍ഡര്‍ ഉണ്ടല്ലോ ”
“ജാഥ നടത്തിയില്ലെങ്കില്‍ പത്രത്തില്‍ ചിലരുടെയൊക്കെ പേരും പടവും വരുമോ ?”

“ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് വോട്ടാ കിട്ടുക  ട്ടോ മെമ്പറെ ”
ആരോ രക്ഷിതാവായ പഞ്ചായത്തുമെമ്പറെ കളീയാക്കി പറഞ്ഞു.
“ യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം കിട്ടിയാല്‍ ജാഥ , സ്പോഴ്സിനു സമ്മാനം കിട്ടിയാല്‍ ജാഥ , എക്സിബിഷനു സമ്മാനം കിട്ടിയാല്‍ ജാഥ ... എന്തിനായാലും ജാഥ തന്നെ . സംഗതി അരദിവസം പഠിപ്പ് ഇല്ല .കുട്ടികളെ നാം ജാഥാ തൊഴിലാളീ ആക്കാനാണൊ സ്കൂളിലേക്ക് വിടുന്നത് ?  ” അതുവരെ മിണ്ടാതിരുന്ന ബഷീറിന്റെ വാപ്പ പ്രതികരിച്ചൂ,
“പല മത്സരങ്ങളും സര്‍ക്കാര്‍ നടത്തുന്നതല്ല ; പ്രൈവറ്റ് പാര്‍ട്ടീ‍സ് നടത്തുന്ന മത്സരങ്ങളും ഉണ്ട് . അതില്‍ ജയിച്ചാല്‍ കപ്പും കിട്ടും സര്‍ട്ടിഫിക്കറ്റും കിട്ടും . രണ്ടിനും ഒരു വിലയുമില്ല .  ” സുബാഷിന്റെ അമ്മ പറഞ്ഞു
അബൂട്ടിയുടെ ഉമ്മ വിട്ടുകൊടുക്കില്ല എന്ന മട്ടില്‍ എണീറ്റുനിന്നു.
“ പ്രിന്‍സിപ്പോളെ നിങ്ങള്‍ ടീച്ചേഴ്സിന് എത്രയാ ശമ്പളം ? മാസം ഇരുപതിനായിരമെങ്കിലും  വരില്ലേ . അതായത് വര്‍ക്കിംഗ് ഡേസ് ഇരുപതാണെങ്കില്‍ ഒരു ദിവസം ഒരു മാഷിന് എത്രയാ കാശ് ? ആയിരം രൂപ . അപ്പോള്‍ പകുതി ദിവസത്തിന് 500 രൂപ . ഈ സ്കൂളില്‍ 30 ടീച്ചേഴ്സ് ഉണ്ട് . അപ്പോള്‍ 30 ഗുണം 500 സമം 15,000 രൂപയാ ഈ ബോധവല്‍ക്കരണ ജാഥ
നടത്തിയാല്‍ സര്‍ക്കാരിന് നഷ്ടം . അതിനാല്‍ പ്രിന്‍സിപ്പാളേ ഇനി ഈ പരിപാടി വേണ്ട . ”
“ഇതുപോലെ തന്നെ മാഷ് സ്പോഴ്സ് , യൂത്ത് ഫെസ്റ്റിവല്‍ ,എക്സിബിഷന്‍ , ഇന്‍സര്‍വ്വീസ് കോഴ്സ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും ക്ലാസില്‍ വരാറില്ല . എട്ടാം ക്ലാസ് മുതല്‍ ഞങ്ങള്‍ക്ക് ഇങ്ങനെത്തന്ന്യാ”
ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടി എണീറ്റു നിന്നു പറഞ്ഞു.
“അപ്പോള്‍  മാഷിന്റെ പോര്‍ഷന്‍ കഴിയാറില്ല അല്ലേ . കുട്ടികള്‍ക്ക് എട്ടുമുതല്‍ അടിത്തറയില്ലെങ്കില്‍ എങ്ങന്യാ അവര്‍ പത്തില്‍ പാസ്സാവാ‍ ”
ട്യൂഷന്‍ ടീച്ചറായ  മനീഷിന്റെ അമ്മ ചോദിച്ചു.
“ദേ അനാവശ്യം പറയരുത് അബൂട്ടിയേ . കാര്യം ഞാന്‍ നിന്നെ പലവട്ടം അടിച്ചിട്ടുണ്ട് . അത് കുറ്റം ചെയ്തോണ്ടാ . ആ പക നീ ഇങ്ങനെ പോക്കെരുത് “
മാഷ് ചുടായി പറഞ്ഞു.
ക്ലാസില്‍ നിശ്ശബ്ദത പറഞ്ഞു
“മാഷ് പോര്‍ഷന്‍ തീര്‍ക്കാറില്ല എന്ന് പറയരുത് . ക്രിസ്തുമസ് വെക്കേഷനും പിന്നെ പല ഞായറാഴ്ചകളിലും മാഷ് സ്കൂളില്‍ വന്ന് പഠിപ്പിക്കാറുണ്ട് ”
പ്രിന്‍സിപ്പാള്‍ മാഷിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.
“ഒരാഴ്ച പട്ടിണിക്കിട്ട് പിന്നെ ഒരു ദിവസം ഒരു  കുന്നു ചോറൂകൊണ്ടുവന്നുവെച്ചാല്‍ എങ്ങന്യാ . അതുപോലെയാ ഇത് . രണ്ട് ആഴ്ച വരാതിരുന്ന് പിന്നെ ഒരു ഞായറാഴ്ച സ്പെഷല്‍ ക്ലാസ് . അങ്ങനെ രണ്ട് അധ്യായം തീര്‍ക്കുന്നു . ആ രീതി ശരിയല്ല  ”
മനീഷിന്റെ അമ്മ പറഞ്ഞു.
“കുട്ടികള്‍ക്ക് പഠിക്കാനുള്ള കാര്യം പഠിപ്പിക്കാണ്ട് ഓരോ മത്സരം ഉണ്ട് എന്നു പറഞ്ഞ് കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയി ഒന്നാം സ്ഥാനം വാങ്ങിച്ചൂകൊടുത്തീട്ടോന്നും കാര്യം ഇല്ല മാഷേ . ക്ലാസില്‍ പഠിപ്പിക്കണം . അല്ലാതെ മത്സരത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടാനല്ല ഞങ്ങള്‍ സ്കൂളില്‍ വിടുന്നത് . ”
അബൂട്ടിയുടെ ഉമ്മ പറഞ്ഞു.
“മികവ് എല്ലാവര്‍ക്കും വേണം മാഷേ ” മനീഷിന്റെ അമ്മ വിളീച്ചു പറഞ്ഞു.
..............
.....................................
................
മീറ്റിംഗിന്റെ ക്രോഡീകരണത്തില്‍ പ്രിന്‍സിപ്പാള്‍ ഇത്തരത്തില്‍ പറഞ്ഞു.
“ ഇനി മുതല്‍ ക്ലാസ് സമയം നഷ്ടപ്പെടുത്തിയുള്ള ബോധവല്‍ക്കരണ - ആഹ്ലാദ  ജാഥ ഇല്ല . ഒരു കുട്ടിക്കു മാത്രം സര്‍ട്ടിഫിക്കറ്റ് നേടാന്‍ മൊത്തം കുട്ടികളുടെ ക്ലാസ് കളഞ്ഞുള്ള പരിപാടി ഇല്ല. ഒറ്റയടിക്ക് , ഒന്നിച്ച് ഒന്നൊ രണ്ടോ അദ്ധ്യായം എടുത്തു  തിര്‍ക്കുന്ന രീതി ഇല്ല . പ്രൈവറ്റ് പാര്‍ട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കല്‍ ഇല്ല . മികവ് കൃത്രിമ മാര്‍ഗ്ഗങ്ങളില്‍ക്കൂടി നേടിയെടുക്കുന്ന തരികിട പരിപാടി ഇല്ല. എന്തിനും ഏതിനും   പത്രത്തിലും ചാനലിലും ഫോട്ടോ
വരണമെന്ന ആ അത്യാഗ്രഹം ഉപേക്ഷിക്കും ;   പോരെ  ”
പ്രിന്‍സിപ്പാള്‍ ഉറക്കെ പ്രഖ്യാപിച്ചു.
കയ്യടി ഉഷാറായി നടന്നു .
അന്നേരം മികവ് മാഷ് മികവ് നഷ്ടപ്പെട്ട് സാദാ മാഷായി ഇരിക്കുകയായിരുന്നു.

വായിക്കുക : മലയാളം മീഡിയത്തില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഒരു അപേക്ഷ 

2 comments:

mini//മിനി said...

മികവ് പഠനത്തിലും പരീക്ഷ പാസ്സാവാനും മാത്രം ആയാൽ അദ്ധ്യാപകൻ മികച്ചവനാകുമോ?

CK Biju Paravur said...

വിമര്‍ശനബോധം വളര്‍ത്തുന്ന രചന...
എന്താണ് നമുക്ക് വേണ്ടത്? മികച്ച വിദ്യാഭ്യാസമോ....?
മികവിനുവേണ്ടിയുള്ള മികവോ...?
ഈ കണ്ണാടി ആര്‍ക്കുനേരെയാണെങ്കിലും.....ഒരുകാര്യം തീര്‍ച്ച
ഇത് സമതലദര്‍പ്പണം തന്നെ....!

Get Blogger Falling Objects