Wednesday, November 26, 2014

1070.ചാവറയച്ചന്‍ കേരള ആധുനികത്വത്തിന്റെ ശില്‌പി ഡോ. സെബാസ്റ്റ്യന്‍ പോള്‍

മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന ലേഖനം
ചാവറയച്ചന്‍ ജനിച്ചതും ജീവിച്ചതും പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നുവെന്ന് നമുക്കറിയാം. കേരളചരിത്രം പഠിച്ചവര്‍ക്ക് വളരെയധികം ഭയവും ഉല്‍ക്കണ്ഠയും വേദനയും ഒക്കെ തോന്നുന്ന ഒരു കാലഘട്ടമാണത്. കേരളം ഒരു ഭ്രാന്താലയമാണോ എന്ന സ്വാമി വിവേകാനന്ദന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ശ്രീനാരയണഗുരുവും അയ്യങ്കാളിയുമൊക്കെ പ്രവര്‍ത്തിച്ചിരുന്നത് ചാവറയച്ചന്റെ കാലത്തിന് ശേഷമാണ്. അപ്പോള്‍ ചാവറയച്ചന്‍ കണ്ട കേരളം എങ്ങനെയായിരുന്നു എന്ന് അതിന്റെ ഒരു ഏകദേശരൂപം നമുക്ക് കിട്ടും. കൈവെച്ച എല്ലാ മേഖലകളും അത് വളരെ ധന്യവും സമ്പന്നവുമാക്കി മാറ്റി എന്നത് വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ സവിശേഷതയാണ്. വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കേരളം കൂടുതലായി അറിയുന്നത്. വിദ്യാഭ്യാസരംഗത്ത് അദ്ദേഹത്തിന്റെ സഭാംഗങ്ങള്‍ കേരളത്തില്‍ നിസ്തുലമായ സേവനം നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ട് കൂടിയായിരിക്കാം അത്. അത്രയേറെ പ്രശസ്തമല്ലെങ്കിലും മറ്റ് പല മേഖലകളിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

'ചാവറയച്ചന്‍ : കേരള ആധുനികത്വത്തിന്റെ ശില്പി' വാങ്ങാം

ചാവറയച്ചന്റെ കര്‍മരംഗം എന്റെ ലോകസഭാ മണ്ഡലത്തില്‍പ്പെട്ട കൂനമ്മാവ് എന്ന പ്രദേശമാണ്. അവിടെ ഇന്നും ഒരു കൈത്തൊഴില്‍ വളരെ സജീവമായി നിലനില്‍ക്കുന്നുണ്ട്. കൊന്ത, കാശ്‌രൂപം, മെഡലുകള്‍ ഒക്കെ നിര്‍മിക്കുന്ന ഒരു തൊഴിലാണത്. ക്രിസ്ത്യാനികള്‍ മാത്രമല്ല ധാരാളം ഹിന്ദുക്കളും ആ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് നമ്മള്‍ ഉപയോഗിക്കുന്ന കൊന്തയും കാശ്‌രൂപവുമെല്ലാം ലോകമെങ്ങും കയറ്റിയയ്ക്കപ്പെടുകയാണ്. അവിടെ നിന്നും വന്നവരോട് ചോദിച്ചപ്പോള്‍ അത് ചാവറയച്ചന്‍ പഠിപ്പിച്ച ഒരു വിദ്യയാണെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കാലത്ത് അത് തുടങ്ങുകയും പിന്നീട് അത് നിരവധി കുടുംബങ്ങളുടെ കുലത്തൊഴിലായി മാറി. അവര്‍ക്ക് ജീവിക്കാനുള്ള മാര്‍ഗമായി. അങ്ങനെ ഭാവനാപൂര്‍ണമായ ചിന്തകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശ്രേഷ്ഠനായ ഒരു പുരോഹിതനായിരുന്നു അദ്ദേഹം. അദ്ദേഹം താന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സാഹചര്യവും സംവിധാനവും ഉപേക്ഷിച്ച് സ്വന്തമായ ചില വഴികളിലൂടെ സഞ്ചരിക്കാന്‍ തയ്യാറായി. അങ്ങനെയാണ് നാം ഇന്നു കാണുന്ന ചാവറയച്ചനും അദ്ദേഹത്തിന്റെ പ്രസ്ഥാനവുമൊക്കെ ഉണ്ടായത്

ചാവറയച്ചന്റെ കാലത്തിന്‌ശേഷം കേരളത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ നിരവധിയാണ്. തിരുവിതാംകൂറില്‍ ചന്നാര സ്ത്രീകള്‍ക്ക് നഗ്നത മറയ്ക്കുന്തിനുള്ള അവകാശത്തിനുവേണ്ടി പോരാട്ടം നടത്തേണ്ടിവന്ന കാലമായിരുന്നു അത്. അടിമവ്യാപാരം അമേരിക്കയില്‍ മാത്രമേ ഉള്ളൂ എന്നാണ് നമ്മള്‍ കരുതിയിരുന്നത്. ചങ്ങനാശ്ശേരി ചന്തയിലും അടിമകളെ കൊണ്ടുവന്ന് ബന്ധനസ്ഥരാക്കി നിര്‍ത്തി അവര്‍ക്ക് വില പറഞ്ഞ് വില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു. തിരുവിതാംകൂറില്‍ അടിമവ്യാപാരം നിരോധിച്ചുകൊണ്ടുള്ള വിളംബരം ഉണ്ടായിട്ട് 150-വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. അടിമത്തം ഉള്‍പ്പെടെയുള്ള എല്ലാ അനാചാരങ്ങളും അനീതികളും മനുഷ്യാവകാശലംഘനങ്ങളും നടന്നുകൊണ്ടിരുന്ന പ്രദേശമായിരുന്നു വിവേകാനന്ദന്‍ ഭ്രാന്താലയമായി കണ്ട നമ്മുടെ ഈ പ്രിയപ്പെട്ട കേരളം. അവിടേയ്ക്കാണ് ചാവറയച്ചന്റെ വരവ്. ചാവറയച്ചനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വിദ്യാഭ്യാസരംഗത്ത് നടത്തിയ പള്ളിയോടൊപ്പം പള്ളിക്കൂടം പോലുള്ള വിഖ്യാതമായ പ്രസ്താവനകളൊക്കെ നമ്മള്‍ ഓര്‍മിക്കാറുണ്ട്.

ചാവറയച്ചന്റെ കാലത്തിന് ശേഷമുള്ള അവസ്ഥയെന്തായിരുന്നു. പുലയരുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ച കാലമായിരുന്നു അത്. അയ്യങ്കാളി പോലുള്ള പ്രശസ്തരുടെ കാലം. കേരളത്തില്‍ കാര്‍ഷികരുടെ ഇടയില്‍ നടന്ന ആദ്യത്തെ പണിമുടക്ക് കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു. ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകള്‍ ഞങ്ങള്‍ തരിശാക്കിയിടും. അതായിരുന്നു അയ്യങ്കാളിയുടെ സമരപ്രഖ്യാപനം. ഞങ്ങള്‍ വിയര്‍പ്പൊഴുക്കി കൊയ്തു തരുന്ന അരി നിങ്ങള്‍ക്ക് ആഹാരമായി കഴിക്കാം പക്ഷേ, ഞങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഒരു സ്‌കൂളില്‍ പഠിച്ചാല്‍ അത് നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുകയില്ല. അതായിരുന്നു അന്നത്തെ അവസ്ഥ. ആ അവസ്ഥ ഇപ്പൊള്‍ എങ്ങനെ മാറി? കേരളത്തില്‍ ആ മാറ്റം എന്നത് ഏതെങ്കിലും നിയമനിര്‍മ്മാണം കൊണ്ട് സംഭവിച്ചതല്ല. കരയില്‍ സമ്മേളനം നടത്താന്‍ അനുവാദം നിഷേധിക്കപ്പെട്ട പുലയര്‍ക്ക് കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി പ്ലാറ്റ്‌ഫോം ഉണ്ടാക്കി സമ്മേളനം നടത്തേണ്ടിവന്നിട്ടുണ്ട്്. അങ്ങനെയുള്ള കേരളത്തിലാണ് ചാവറയച്ചന്‍ കുറെ പള്ളിക്കൂടങ്ങള്‍ പണിതത്. അതു മാത്രമല്ല, കേരളത്തിലെ കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തില്‍ വളരെ വലിയ ഒരു ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ അധികാരം ഉപയോഗിച്ചാണ് അദ്ദേഹം പള്ളിക്കൂടങ്ങള്‍ നിര്‍മിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയത്. പള്ളിക്കൂടം സ്ഥാപിക്കുക മാത്രമല്ല കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൂടി കൊടുക്കണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. അങ്ങനെ ഇന്നു കാണുന്ന ഉച്ചക്കഞ്ഞി സമ്പ്രദായവും അദ്ദേഹത്തിന്റെ സംഭാവനയാണെന്നു വേണമെങ്കില്‍ പറയാം. ഇന്ന് അതൊക്കെ വലിയ ഭരണനേട്ടങ്ങളായി ഭരണകര്‍ത്താക്കള്‍ പറയാറുണ്ട്. എന്നാല്‍ , അന്നത്തെ അവസ്ഥയില്‍ അത്തരത്തില്‍ ചിന്തിക്കാന്‍ കഴിഞ്ഞുവന്നത് ഒരു വലിയ കാര്യമാണ്.

അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് അച്ചുകൂടം. മലബാറില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. വിദേശത്ത് നിന്ന് വന്ന ആ മിഷനറി നമ്മുടെ ഭാഷയ്ക്ക് നിഘണ്ടു നല്‍കുന്നു, വ്യാകരണം നല്‍കുന്നു, മലയാളത്തിലെ ആദ്യത്തെ അച്ചടിച്ച പ്രസിദ്ധീകരണവും നല്‍കുന്നു. സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഗുണ്ടര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിലുള്ളത്. ഏകദേശം ഒരു മതപരമായ പ്രസിദ്ധീകരണം എന്നുപറയാം. പക്ഷേ ആ സമയത്ത് തന്നെ സമകാലീകമായ കാലഘട്ടത്തിലാണ് ചാവറയച്ചന്‍ മാന്നാനത്ത് പ്രസ്സ് ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ കാലശ്ശേഷമാണെങ്കിലും ആ പ്രസ്സില്‍ നിന്നാണ് ദീപിക പത്രം പുറത്തുവരുന്നത്.ട

ഏതെല്ലാം മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു എന്ന് പറയാന്‍ കഴിയുകയില്ല. ആ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സവിശേഷമായ ഒരു സര്‍ഗാത്മകത ഉണ്ടായിരുന്നു. സംസ്‌കൃതം പഠിക്കുന്നതിന് അദ്ദേഹം വിദ്യാലയം സ്ഥാപിച്ചു. വാരാപ്പുഴ അതിരൂപതയില്‍ അന്നൊക്കെ യൂറോപ്യന്‍ മിഷനറിമാരാണ്. യൂറോപ്പില്‍ സ്‌പെയിനും ബ്രിട്ടനും തമ്മില്‍ രാഷ്ട്രീയമായ വൈരവും ഏറ്റുമുട്ടലും നടക്കുന്നതിന്റെ പ്രത്യാഘാതം ഇവിടെ കൊച്ചിയിലുമുണ്ടാകാറുണ്ട്. അതുകൊണ്ട് വാരാപ്പുഴ അതിരൂപതയില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്നൊരു വിലക്കുണ്ടായിരുന്നു. കാരണം മെത്രാപ്പോലീത്തമാരൊക്കെ സ്​പാനിഷ് മിഷനറിമാരാണ്. ബ്രിട്ടനോട് അവര്‍ക്ക് വിരോധം ഉള്ളതുകൊണ്ട് ഈ നാട്ടില്‍ ഇംഗ്ലീഷിനോടും വിരോധമായി. ഇംഗ്ലീഷ് പഠിക്കണ്ട. പണമുള്ളവര്‍ അതിനെ ധിക്കരിച്ചും വെല്ലുവിളിച്ചും ട്രിച്ചിയിലും മംഗലാപുരത്തുമൊക്കെ പോയി പഠിച്ച് പ്രഗല്‍ഭരായി. ഭൂരിപക്ഷം പേരും പിന്നാക്കാവസ്ഥയിലായതിന്റെ ചരിത്രപശ്ചാത്തലം അതാണ്. അങ്ങനെയൊക്കെയുള്ള ഒരു കാലഘട്ടത്തിലാണ് ചാവറയച്ചന്‍ സംസ്‌കൃത വിദ്യാലയം സ്ഥാപിക്കുന്നത്. ആര്‍ക്കും സംസ്‌കൃതം പഠിക്കാമെന്ന് അദ്ദേഹം പറഞ്ഞത് ഇന്ന് നമുക്ക് അത്ര ഗൗരവമുള്ള കാര്യമായി തോന്നില്ല. എന്നാല്‍ , അക്കാലത്ത് ഒരുപക്ഷേ ചാവറയച്ചന് ജീവഹാനിപോലും സംഭവിച്ചേക്കാവുന്ന വലിയൊരു വെല്ലുവിളിയായിരുന്നു അത്. അത്രമാത്രം ശക്തമായിരുന്നു നമ്മുടെ നാട്ടിലെ ജാതിവ്യവസ്ഥ. ചാതുര്‍വര്‍ണ്യം അതിഭീകരമായ അവസ്ഥയിലായിരുന്നു. സംസ്‌കൃതം ദേവഭാഷയാണ്. ദേവഭാഷ വഴിയെ പോകുന്നവര്‍ക്ക് കൈകാര്യം ചെയ്യാനുള്ളതല്ല. അത് ബ്രാഹ്മണര്‍ക്ക്, പുരോഹിതര്‍ക്കുള്ളതാണ്. അവിടെയാണ് ആ സംസ്‌കൃതം ആര്‍ക്കും പഠിക്കാം എന്നു പറഞ്ഞ് ഒരു വിദ്യാലയം സ്ഥാപിക്കുന്നത്. നമ്മള്‍ മറ്റൊന്ന് കൂടി ആലോചിക്കണം ചാവറയച്ചന്റെ കാലത്തിന് ശേഷമാണ് ഡോ. അംബേദ്ക്കര്‍ വരുന്നത്. ഡോ അംബേദ്ക്കറിന്റെ വലിയൊരാഗ്രഹം സംസ്‌കൃതം പഠിക്കുക എന്നുള്ളതായിരുന്നു. പക്ഷേ ജാതിശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന, മ്ലേച്ചന്‍ എന്നി വിശേഷിപ്പിക്കപ്പെട്ടിരുന്ന അംബേദ്ക്കര്‍ക്ക് ഇന്ത്യയില്‍ സംസ്‌കൃതം പഠിക്കാന്‍ അവസരം കിട്ടിയില്ല. ഒരു സംസ്‌കൃത അധ്യാപകനും അദ്ദേഹത്തെ ദേവഭാഷ പഠിക്കാന്‍ തയ്യാറായില്ല.

No comments:

Get Blogger Falling Objects