Tuesday, November 23, 2010

300. ബാലേട്ടനും ഫിസിക്സും തമ്മിലുള്ള ബന്ധം എന്താ ? ( ഹാസ്യം )

ഈ ചോദ്യം ഞാന്‍ തന്നെ പലപ്പോഴും എന്നോട്തന്നെ ചോദിച്ചിട്ടുള്ളതാണ് .
പക്ഷെ , എനിക്ക് അതിന്റെ ഉത്തരം പൂര്‍ണ്ണമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
എനിക്കു തന്നെ ഉറപ്പില്ല.
ബാലേട്ടന്റെ ചെറുപ്പകാലം ഞാന്‍ പറഞ്ഞുകേട്ടീട്ടൂണ്ട്.
അക്കഥ കേട്ടീട്ടൂള്ളത് ഒരു ചോദ്യത്തിലൂടെയാണ് .
ആ ചോദ്യം സൈക്കിളിനെക്കുറിച്ചായിരുന്നു.
“വട്ടത്തില്‍ ചവിട്ടിയാലന്താ ഈ സൈക്കിള്‍ നീളത്തില്‍ പോകുന്നേ ?”
കേട്ടവര്‍ , കേട്ടവര്‍ ഈ ചോദ്യത്തിന് ഉത്തരം പറയുവാന്‍ ശ്രമിക്കാതെ ചോദ്യത്തിലെ വിഡ്ഡിത്തമോര്‍ത്ത് പൊട്ടിച്ചിരിച്ചു.
പിന്നെ , ബാലേട്ടന്റെ ചോദ്യം പ്രസക്തമായത് ഒരു കല്യാണവീട്ടില്‍ വെച്ചായിരുന്നു.
അവിടെ സദ്യക്കുമുമ്പായി പപ്പടം വറക്കുന്ന സമയം...........
“ പപ്പടം വെള്ളത്തില്‍ വറുക്കാത്തതെന്താ‍ ?”
ഈ ചോദ്യവും പതിവിന്‍പടി അവിടെ ഉണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ചു.
തുടര്‍ന്ന് , ബാലേട്ടനെ കാണുമ്പോഴൊക്കെ വെള്ളത്തില്‍ വറുക്കാവുന്ന പപ്പടം കണ്ടുപിടിച്ചോ എന്ന്‍ പലരും തമാശയായി
ചോദിച്ചു തുടങ്ങി.
എന്നാല്‍ ഇതുകൊണ്ടൊന്നു ബാലേട്ടന്‍ തന്റെ ശാസ്ത്രാന്വേഷണ സംബന്ധിയാ‍യ ചോദ്യങ്ങള്‍ ചോദിക്കുക എന്ന
പ്രക്രിയ മുടക്കിയില്ല.
ഇത്തരം കളിയാക്കലുകള്‍ ഒരു അംഗീകാരമായാണ് ബാലേട്ടന്‍ കരുതിയത് .
ഇങ്ങനെയിരിക്കുമ്പോഴായിരുന്നു , ബാലേട്ടന്‍ തന്റെ അടുത്ത തമാശചോദ്യം ഉന്നയിച്ചത് .
അത് തന്റെ വീട്ടിലെ കുളത്തിനെ കുറിച്ചായിരുന്നു.
“കടലിലും പൊഴേലും ഏറ്റം ണ്ട് ( വേലിയേറ്റം എന്നര്‍ഥം ) എന്നാല്‍ നമ്മടേ പറമ്പിലെ കുളത്തില്‍ മാത്രം ഏറ്റം ഇല്ല.
അതെന്താ ?”
ഈ ചോദ്യവും കേട്ട് ആളുകള്‍ ചിരിച്ചു; അത്രതന്നെ .
ബാലേട്ടന്റെ കുളത്തില്‍ ‘ഏറ്റം ‘വരണകാലം ഉണ്ടാവും എന്ന് ചിലര്‍ പറഞ്ഞു
അങ്ങനെയിരിക്കെ ബാലേട്ടന്‍ ‘ഡ്രൈവിംഗ് ‘ പഠിച്ചു.
കാറോടിക്കാന്‍ പരിശീലിച്ചൂ.
അമ്പാസിഡര്‍ കാറിന്റെ ഡ്രൈവറായി ജോലികിട്ടി.
അപ്പോഴും കാറിലെ യാത്രക്കാര്‍ ബാലേട്ടനെ കുറിച്ച് കളിയാക്കി കഥകള്‍ ഉണ്ടാക്കി.
ഇറക്കം വരുമ്പോള്‍ ബാലേട്ടന്‍ കാര്‍ ഓഫാക്കുമെത്രെ !
ചുരുങ്ങിയ ലവലില്‍ ഒരു പെട്രോള്‍ ലാഭിക്കാനുള്ള ഒരു വിദ്യ.
ഒരിക്കല്‍ വലിയ കയറ്റത്തില്‍ കാര്‍ കയറാതായപ്പോള്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ട് കാര്‍ കയറ്റം കയറി എന്ന കഥ ആളുകള്‍ ബാലേട്ടന്റെ മേല്‍ വെച്ചുകെട്ടി .
അങ്ങനെയിരിക്കെ ബാലേട്ടനെ ഏറെനാള്‍ കാണാതായി .
പിന്നെ പറഞ്ഞുകേട്ടത് ലോഞ്ചുവഴി ഗള്‍ഫില്‍ പോയി എന്നാണ് .
വര്‍ഷങ്ങള്‍ കഴിഞ്ഞു.......................
എണ്‍പതുകളുടെ ആദ്യത്തില്‍ ബാലേട്ടന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി .
ബജാജ് സ്കൂട്ടറില്‍, പുകയുന്ന ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റുമായി, ബാലേട്ടന്‍ ഞങ്ങളുടെ ചെമ്മണ്ണിട്ട റോഡില്‍ പാറി നടന്നു.
അങ്ങനെ കാശുകാരനായ ബാലേട്ടന്‍ ............
എല്ല ഗള്‍ഫ് കാരും ചെയ്യുന്നതുപോലെ ..........
സ്ഥലം വാ‍ങ്ങി
അതില്‍ പുത്തന്‍ വീടുപണിതു.
ഭാര്യയും കുട്ടികളുമായി സസുഖം താമസം തുടങ്ങി .
അന്ന് ടി. വിയെക്കുറിച്ച് ഗ്രാമത്തിലുള്ളവര്‍ കേട്ടിട്ടുണ്ടായിരുന്നുപോലുമില്ല.
ടേപ്പ് റിക്കാഡര്‍ ( ടു ഇന്‍ വണ്‍ ) ആയിരുന്നു നാട്ടിലെ താരം .
അക്കായി , സോണി എന്നീ ബ്രാന്‍ഡൂകളെക്കുറീച്ച് ആളുകള്‍ അവിടെയും ഇവിടെയുമൊക്കെ ചര്‍ച്ച ചെയ്യും .
അവസാനം ഏതാണ് നല്ലത് എന്ന നിഗമനത്തിലെത്തുവാന്‍ കഴിയാതെ പിരിയും.
ബന്ധുമിത്രാദികളുടെ ശബ്ദം റിക്കാഡുചെയ്ത് ഗള്‍ഫിലേക്കും അവിടെനിന്നങ്ങോട്ടും ഇങ്ങോട്ടും എത്തിച്ചു തുടങ്ങി
കെടാമംഗലം സദാനന്ദന്റേയും സാംബശിവന്റേയും കഥാപ്രസംഗം പ്രസരിക്കാന്‍ കാസറ്റ് ഒരു മാദ്ധ്യമമായി .
മിമിക്രിയും ഓഡിയോ കാസറ്റുവഴി പ്രക്ഷേപണം ചെയ്തു തുടങ്ങി.
ദുബായ്‌ക്കത്ത് എന്ന പേരിലറിയപ്പെട്ട പാട്ട് ചെഞ്ചോരച്ചുണ്ടുകളെ മോടി പിടിപ്പിച്ചൂ തുടങ്ങി.
വൈരുദ്ധ്യാത്മിക ഭൌതികവാദം ; തൊഴിലാളിവര്‍ഗ്ഗവും തൊഴിലില്ലാത്തവരും ഒന്നുചേര്‍ന്ന് പെറ്റി ബൂര്‍ഷകളുമായി
സംഘട്ടാനത്മകതയില്‍ ഏര്‍പ്പെടുന്ന കാലഘട്ടം .......
തൊഴിലില്ല്ലാത്തവരുടെ വര്‍ഗ്ഗസമരസിദ്ധാന്തങ്ങളുടെ പ്രസക്തിക്ക് ഏറെ പ്രാ‍ധാന്യം നല്‍കുന്ന അവസ്ഥ........
അങ്ങനെ നാട്ടില്‍ ടേപ്പ് റിക്കാഡര്‍ ഒരു ‘അപ്പോളോ‘ വാഹനമായും കാസറ്റ് ഒരു ‘സ്പുട് ‌നിക്കായും‘ വിലസുന്ന അവസ്ഥ....
ഈ സമയത്താണ് ബാലേട്ടന്റെ ഗ്രാമപ്രവേശം .........
അതും ഒരു അക്കായി ടേപ്പ് റിക്കാഡറുമായി .
സ്റ്റീരിയോ ഫോണിക് സൌണ്ട് സിസ്റ്റം !!
നാട്ടില്‍ ‘അക്കായി‘ കാട്ടുതീ പോലെ പരന്നു.
ബാലേട്ടനും അക്കായിയും നാട്ടില്‍ ഹിറ്റായി .
രൂപാ‍ പതിനായിരം വേണമത്രെ അക്കായിക്ക് .
മിനിമം ബസ് ചാര്‍ജ് ഇരുപതുപൈസ ആയിരുന്ന കാലമെന്നോര്‍ക്കണം.
(എന്നിരുന്നാലും ആരും ആ ചാര്‍ജ്ജിന് ബസ്സില്‍ യാത്രചെയ്തിരുന്നില്ല.
കാരണം ; അതിന് നടന്നാല്‍ പോരെ എന്നായിരുന്നു അവരുടെ യുക്തി.)
പലരും ടേപ്പ് റിക്കാഡറിനെ പോയിക്കണ്ടു.
അതില്‍ നിന്നൊഴുകിവന്ന ‘നാദസുധ‘യും രാഗമാലികയും വേണ്ടുവോളം ആസ്വദിച്ചു.
സ്വന്തം ശബ്ദം റിക്കാഡ് ചെയ്ത് കേട്ടു.
അതിന്റെ മാധുര്യത്തിലും / ഗാംഭീര്യത്തിലും പുളകിതനായി .
അങ്ങനെ ഒരു ദിവസം ..........
കേശവേട്ടന്റെ ചായക്കടയില്‍ വെച്ച ബാലേട്ടന്‍ പ്രഖ്യാപിച്ചു.
“കുട്ടന്‍ മാരാ‍രുടെ ജോലി അടുത്തുതന്നെ പോകും . വേറെ ജോലി നോക്കുന്നതാ നല്ലത് .”
കുടിക്കാനെടുത്ത ചായ അങ്ങനെത്തന്നെ മേശപ്പുറത്തുവെച്ച് കുട്ടന്‍ മാരാര്‍ ചോദിച്ചു.
“എന്താ ഈ പറേണത് ”
ചായക്കടയിലുണ്ടായിരുന്നവരുടെ ശ്രദ്ധ തന്നിലേക്കായി എന്നു ബോദ്ധ്യമായതോടെ ബാലേട്ടന്‍ കാര്യം വിശദീകരിച്ചു.
“അതേന്ന് , ചെണ്ടമേളം റിക്കാഡ് ചെയ്ത് കാസറ്റ് ടേപ്പ് റിക്കാഡറില്‍ ഇട്ടാ മതി . പിന്നെ എന്തിനാ ചെണ്ടക്കാര് .”
സംഗതി ശരിയാണല്ലോ -
ചായക്കടയിലുണ്ടായിരുന്നവരെല്ലാം ബാലേട്ടന്റെ ദീര്‍ഘദൃഷ്ടിയെ പുകഴ്ത്തി.
കുട്ടന്‍ മാരാര്‍ക്ക് ഭവിഷ്യത്ത് മനസ്സിലായി .
അയാള്‍ ചായകുടിക്കാതെ , കാശുകൊടുത്ത് മനോവേദനയോടെ സ്ഥലം വിട്ടു
അന്ന് വൈകീട്ട് , കുട്ടന്‍ മാരാന്‍ തന്റെ മകനോട് പറഞ്ഞു
“ഇനിമുതല്‍ നീ ഈ ചെണ്ട പഠിക്കേണ്ട . പോയി ഡ്രൈവിംഗ് പഠിക്ക് “
പയ്യന്‍സ് തലയാട്ടി.
ഒരാഴ്ചകഴിഞ്ഞ് ബാലേട്ടന്റെ ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ‘ കിട്ടിയത് വെടിക്കട്ടുകാരന്‍ പപ്പുച്ചേട്ടനായിരുന്നു
ഗ്രാമത്തിലെ ക്ഷേത്രത്തില്‍ , വിശേഷാല്‍ പൂജ നടക്കുന്ന സമയമായിരുന്നു അത് .
ആളുകളൊക്കെ ക്ഷേത്രത്തിനടുത്ത് കൂടിനില്‍ക്കുന്നുണ്ട്
അപ്പോള്‍ എല്ലാവരും കേള്‍ക്ക് ഉച്ചത്തില്‍ ബാലേട്ടന്‍ പറഞ്ഞു.
“ എടാ പപ്പൂ , നിന്റെ പണി അടുത്തുതന്നെ ഇല്ലാതാവും !”
“എന്താ , ഈ പറേണത് എന്നായി പപ്പുച്ചേട്ടന്‍
ബാലേട്ടന്‍ വിശദീകരിച്ചു.
“വെടിക്കെട്ട് പൊട്ടണ ശബ്ദം സ്റ്റീരിയോ ഫോണിക്കായി കാസറ്റില്‍ റിക്കാഡ് ചെയ്താല്‍ മതി. പിന്നെ ആ‍വശ്യം ഉള്ളപ്പോ
അത് ഓണ്‍ ചെയ്താ മതീല്ലോ . ഒരു അപകടോം ണ്ടാവില്ല ; പരിസ്ഥിതി മലിനീകരണവും ഇല്ല”
“വെടിക്കെട്ടിന്റെ അത്ര ഉച്ചത്തിലുള്ള ശബ്ദം ടേപ്പ് റിക്കാഡറില്‍ നിന്ന് ഉണ്ടാവോ ?” ഗ്രാമത്തിലെ ആരാധ്യനായ
അദ്ധ്യാപകനായ ഗംഗാധരന്‍ മാഷ് ചോദിച്ചു
ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി .
മാഷ് പറഞ്ഞതു ശരിയാ എന്ന് പലരും പറഞ്ഞു.
പക്ഷെ , ബാലേട്ടന്‍ മാഷിന്റെ അറിവിനെ ലവലേശം പോറലേല്പിക്കാതെ പറഞ്ഞു.
“ മാഷ് പറേണ കാര്യം ശരിതന്ന്യാ “
ഒന്നു നിറുത്തി ബാലേട്ടന്‍ .
അപ്പോള്‍ വെടിക്കെട്ടുകാരന്‍ പപ്പുവേട്ടന്റെ മുഖത്ത് ആശ്വാസത്തിന്റെ മത്താപ്പൂ.
പിന്നെ ബാലേട്ടന്‍ വീണ്ടും തുടര്‍ന്നു.
‘ പക്ഷെ , പത്തിരുപത് ലൌഡ് സ്പീക്കര്‍ അങ്ങട്ട് വെച്ചാലോ എന്താവും മാഷേ അവസ്ഥ്. പടക്കല്ല, ബോബാ പൊട്ടാ ,
ബോംബ് . എത്ര ഉച്ചത്തില് വേണമെന്ന് തീരുമാനിക്കേ വേണ്ടൂ . അതിനനുസരിച്ച് ലൌഡ് സ്പിക്കര്‍ ഫിറ്റ് ചെയ്താല്‍ മതി
.അപ്പോഴോ മാഷേ “
പിന്നെ ഗംഗാധര്‍ന്‍ മാഷ് ബാലേട്ടന് എതിരായി മിണ്ടിയില്ല.
അവസാനം മാഷ് പറഞ്ഞു സംഗതി ബാലന്‍ പറേണത് ശര്യന്ന്യാട്ടോ .
അതോടെ ഗ്രാമവും ടേപ്പ് റിക്കാഡര്‍ സിദ്ധാന്തത്തെ അംഗീകരിച്ച മട്ടിലായി .
വെടിക്കെട്ടുകാരന്‍ പപ്പുവേട്ടന്റെ മുഖത്തും ഇരുള്‍ പരന്നു.
അതിനിടെ അരോ പറഞ്ഞു
“ശര്യന്ന്യാ ട്ടോ അമ്പലത്തിലെ വെടി വഴിപാടിനും ഇതൊക്കെ മതീല്ലോ അല്ല്ലേ “
ബാലേട്ടന്‍ വീണ്ടും പുഞ്ചിരിച്ചു
“ഭഗവാനേ ,ഗാനമേളയൊക്കെ ഇല്ലാണ്ടാവോലോ ആല്ലേ “
വീണ്ടും ആരോ വിളിച്ചൂ പറഞ്ഞു.
“അതെ , ഇനി മുതല്‍ പലതും ഇല്ലാണ്ടാവും ”
ആ സമയത്ത് ക്ഷേത്രത്തിലേക്ക് പോക്കുന്ന ശാന്തിയെ നോക്കി ആള്‍ക്കുട്ടത്തിലൊരു വന്‍ വിളിച്ചു പറഞ്ഞു
“ഈ ശാന്തിപ്പണിയും അധിക നാള്‍ ഉണ്ടാവില്ല ; ടേപ്പ് റിക്കാഡറീല്‍ റിക്കാഡ് ചെയ്താല്‍ മതിയല്ലോ “
അങ്ങനെ ഗ്രാമത്തില്‍ ടേപ്പ് റിക്കാഡറിനെ ചുറ്റി പ്പറ്റി പല സൈദ്ധാന്തിക ചര്‍ച്ചകളൂം നടന്നു
................
അടുത്ത ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ’ ബാലേട്ടനില്‍ നിന്ന് കിട്ടിയത് സ്കൂള്‍ മാഷന്മാര്‍ക്ക് ആയിരുന്നു.
മകന്റെ പ്രോഗ്രസ്സ് റിക്കാഡ് ഒപ്പിടാനായിരുന്നു ബാലേട്ടന്‍ സ്കൂളിലെത്തിയത് .
മകന്‍ പരീക്ഷക്ക് മാര്‍ക്ക് കുറച്ച് വാങ്ങിയതിന്റെ നീരസം ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടമാക്കിക്കൊണ്ടിരുന്ന
സമയത്താണ് ആവെടി പൊട്ടിച്ചത് .
അപ്പോള്‍ സ്റ്റാഫ് റൂമില്‍ എല്ലാ ടീച്ചര്‍മാരും മാഷന്മാരും ഉണ്ടായിരുന്നു
ഉച്ചഭക്ഷണ സമയമായിരുന്നു അപ്പോള്‍ .
അതിന്റെ നീരസവും ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടിപ്പിച്ചിരുന്നു.
ബാലേട്ടന്‍ ഉറക്കെ പറഞ്ഞു.
“നിങ്ങള്‍ മാഷന്മാരുടേയും ടീച്ചര്‍ മാരുടേയും ജോലി അടുത്തുതന്നെ ഇല്ലാണ്ടാവും ”
ഉച്ചത്തിലുള്ള ഈ പ്രസ്താവനകേട്ട് എല്ലാവരും ഞെട്ടി.
ശ്രദ്ധമുഴുവന്‍ തന്നിലേക്കാണെന്ന് ബോദ്ധ്യമായപ്പോള്‍ .......
ബാലേട്ടന്‍ തുടര്‍ന്നു.
“ക്ലാസില്‍ മാഷന്മാര്‍ പറയണ കാര്യങ്ങളൊക്കെ കാസറ്റില്‍ റിക്കാഡ് ചെയ്യുക . പിന്നെ പഠിപ്പിക്കണ സമയത്ത് ടേപ്പ്
റിക്കാഡര്‍ ഓണ്‍ ചെയ്താല്‍ പോരെ . വിവിധ വിഷയങ്ങള്‍ക്ക് വിവിധ കാസറ്റ് മതീല്ലോ .”
ഒഴിവു സമയത്തെ ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞ സ്റ്റാഫ് റൂം ഇപ്പോള്‍ നിശ്ശബ്ദമായി .
ബാലേട്ടന്‍ വേഗത്തില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിട്ടു.
പിന്നെ , ക്ലാസ് മാഷ് മകന്റെ കുറ്റത്തെക്കുറിച്ച് ഒന്നും ബാലേട്ടനോട് പറഞ്ഞില്ല.
അന്നേ ദിവസം ഉച്ചക്ക് സ്റ്റാഫ് റൂമിലുള്ളവര്‍ക്ക് ഭക്ഷണം രുചികരമായി തോന്നിയില്ല. ചിലരാകട്ടെ കൊണ്ടുവന്ന മുഴുവന്‍
ഭക്ഷണവും കഴിച്ചില്ല.
പിന്നേയും ബാലേട്ടന്‍ തന്റെ വൈരുദ്ധാത്മക ചോദ്യപരിപാടി തുങ്ങി.
അത് ഇലക് ട്രിസിറ്റി ബോര്‍ഡിനോടായിരുന്നു.
ബാലെട്ടന്റെ വീട്ടില്‍ ഇടക്കിടെ കറന്റ് പോകും ; ട്രാന്‍സ്‌ഫോമറില്‍ നിന്ന് വളരെ അകലെയാണ് ബാലേട്ടന്റെ വീട് .
ഇതിനൊരു പരിഹാരം കാണാനായി ബാലേട്ടന്‍ ഇലക്ട്രിസിറ്റി ഓഫീസിലെത്തി.
സബ് എഞ്ചിനീയറെ കണ്ടു
സംസാരിച്ചു.
സബ് എഞ്ചിനീയര്‍ പരാതി പറഞ്ഞാല്‍ പോര എന്നു പറഞ്ഞു.
“ കാസറ്റില്‍ റെക്കോഡ് ചെയ്തു തന്നാലോ എന്നായി ബാലേട്ടന്‍ .
അവസാനം എഞ്ചിനീയറുടേ നിര്‍ബ്ബന്ധപ്രകാരം ബാലേട്ടന്‍ പരാതി എഴുതിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായി .
ബാലേട്ടന്‍ പരാതി എഴുതിക്കൊടുത്തു.
പരാതി വായിച്ച സബ്ബ് എഞ്ചിനീയര്‍ ആകെ വിളറിവെളുത്തു.
പരാതി പരിഹാരത്തിനായി ബാലേട്ടന്‍ തന്നെ ഒരു പ്രോപ്പൊസല്‍ മുന്നോട്ട് വെച്ചിരുന്നു.
അതിന്‍ പ്രകാരം പരാതി അവസാനിക്കുന്നത് ഇപ്രകാരമാണ് .

‘’........................................................................ തന്റെ വീടിന്നടുത്തുകൂടി പോകുന്ന 11 കെ .വി ലൈനില്‍ നിന്ന് നേരിട്ട് തന്റെ

വീട്ടിലേക്ക് ഒരു കണക്ഷന്‍ തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”
അപേക്ഷ വായിച്ച് ഞെട്ടിയ സബ് എഞ്ചിനീയര്‍ അരമണിക്കൂര്‍ നേരം തരിച്ചിരുന്നു പോയത്ര!.
അവസാ‍നം ആത്മഗതമെന്നോണം പറഞ്ഞുവെത്രെ!
“ഭാഗ്യം ബാലേട്ടന്റെ വീടിന്നടുത്തുകൂടി 110 കെ. വി ലൈന്‍ പോവാത്തത് “.
(തുടരും )

1 comment:

Anonymous said...

ഉത്തമഹാസ്യം. ഇതെങ്ങനെ ഇത്രയും തുടര്‍ച്ചയായി എഴുതുന്നു. വളരെയേറെ ഇഷ്ടപ്പെട്ടു. സഞ്ജയനോ വികെഎന്നോ എഴുതിയത് വായിക്കുന്നതുപോലെയുള്ള ആനന്ദം. അടുത്ത ഭാഗം ഉടന്‍ എഴുതണം.
സസ്ലേഹം ശ്യാം

Get Blogger Falling Objects