Wednesday, February 01, 2012

723.22,058 ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചേല്‍പ്പിച്ചു




സംസ്ഥാനത്ത് അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വച്ചിരുന്ന ഇരുപത്തി രണ്ടായിരത്തി അന്‍പത്തി എട്ട് (22,058) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡുകളിലേയ്ക്ക് മാറി. ഇരുപത്തി നാലായിരത്തോളം (24,000) സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്ത ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് (1942) പേരുടെ കാര്‍ഡുകള്‍ റദ്ദാക്കാന്‍ ഉത്തരവായി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്ലിലേയ്ക്ക് മാറിയത് - മൂവായിരത്തി ഒരുന്നൂറ്റി എണ്‍പത്തി ആറ് (3,186). ഇടുക്കി ജില്ലയില്‍ നാന്നൂറ്റി പതിനാറ് (416) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചു. ഈ ജില്ലയിലാണ് ഏറ്റവും കുറവ്. വിവിധ ജില്ലയില്‍ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം ജില്ലയില്‍ രണ്ടായിരത്തി ഒരുന്നൂറ്റി ഇരുപത്തി മൂന്ന് (2123), കൊല്ലം രണ്ടായിരത്തി എഴുന്നൂറ്റി അഞ്ച് (2705), ആലപ്പുഴ രണ്ടായിരത്തി എഴുന്നൂറ്റി എണ്‍പത്തി അഞ്ച് (2785), പത്തനംതിട്ട എഴുന്നൂറ്റി നാല്‍പത്തി ഒന്‍പത് (749), കോട്ടയം, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് (1995), എറണാകുളം ആയിരത്തി അഞ്ഞൂറ്റി ഒന്ന് (1501), തൃശ്ശൂര്‍ ആയിരത്തി ഇരുന്നൂറ്റി എഴുപത് (1570), പാലക്കാട് അഞ്ഞൂറ്റി രണ്ട് (502), മലപ്പുറം ആയിരത്തി എഴുന്നൂറ്റി അന്‍പത്തി എട്ട് (1758), വയനാട് നാന്നൂറ്റി അറുപത്തി രണ്ട് (462), കണ്ണൂര്‍ ആയിരത്തി എണ്ണൂറ്റി എഴുപത്തി ഏഴ് (1877), കാസര്‍ഗോഡ് എഴുന്നൂറ്റി ഇരുപത്തി ഒന്‍പത് (729). സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി കരസ്ഥമാക്കിയ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നു. നേരത്തെ ജനുവരി 15 നു മുമ്പ് കാര്‍ഡുകള്‍തിരിച്ചേല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിവിധ സംഘടനകളുടേയും അസോസിയേഷനുകളുടേയും നിരന്തരമായ അഭ്യര്‍ത്ഥനകളെ മാനിച്ചാണ് തീയതി നീട്ടികൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 31-നുശേഷം അനര്‍ഹമായി ബി.പി.എല്‍/എ.എ.വൈ. കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനും കാര്‍ഡുകള്‍ റദ്ദാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവരും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരുമായ പലരും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിലുള്ള മാനദണ്ഡം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ കണ്ടെത്തുന്നവരുടെ കാര്‍ഡുകളും റദ്ദാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. റേഷന്‍ സബ്സിഡിയിനത്തില്‍ ഭീമമായ തുകയാണ് സര്‍ക്കാര്‍ ചിലവാക്കിക്കൊണ്ടിരിക്കുന്നത്. അര്‍ഹരായവര്‍ക്ക് പൂര്‍ണ്ണമായ സബ്സിഡി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.

No comments:

Get Blogger Falling Objects