Wednesday, December 05, 2012

949. മദ്യത്തിനുമേല്‍ 5 ശതമാനം യൂത്ത് സെസ്

പുകയില ഉത്പ്പന്നത്തിലും മദ്യത്തിനും മേല്‍ 5% യൂത്ത് സെസ്സ് ഏര്‍പ്പെടുത്താനും അത് യുവജനങ്ങളുടെ ക്ഷേമ വികസന പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കാനും ശിപാര്‍ശ ചെയ്യുന്ന യുവജനനയം മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ പഠനത്തിലൂടെ ലഭിക്കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹയര്‍ സെക്കണ്ടറി തലത്തിലേയ്ക്ക് വ്യാപിപ്പിക്കുക, യുവജന സംരംഭങ്ങള്‍ക്ക് വായ്പകളിന്‍മേല്‍ പലിശ ഇളവ് നല്‍കി വ്യവസായ- വാണിജ്യ- കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നതിനു എല്ലാ ജില്ലയിലും യൂത്ത് ബാങ്കുകള്‍ ആരംഭിക്കുക തുടങ്ങിയ നിരവധി ശിപാര്‍ശകള്‍ക്ക് അംഗീകാരം നല്കി. യുവജനനയത്തിന്റെ കരട് 16 ശില്പശാലകളില്‍ അവതരിപ്പിക്കുകയും കരട് ദേശീയനയം കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്തുകയും ചെയ്തശേഷമാണ് അന്തിമ കരടിനു രൂപം നല്കിയത്. മറ്റു പ്രധാനപ്പെട്ട ശിപാര്‍ശകള്‍ : സ്വയം സംരംഭക കൂട്ടായ്മകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കും. ബ്ളോക്കുതലത്തില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ സമഗ്രമായ ഡയറക്ടറി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ഓണ്‍ലൈന്‍ ഹെല്‍പ് ഡസ്ക് ആരംഭിക്കുകയും ചെയ്യും. എല്ലാ യുവജനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ കൂടുതല്‍ സേവനം നല്‍കുന്ന കേന്ദ്രങ്ങളാക്കും. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിലും ഇതുവഴി നിയമനം നല്‍കും. യുവജനങ്ങളുടെ കഴിവും വൈദഗ്ധ്യവും വിദ്യാഭ്യാസ യോഗ്യതയും തിരിച്ചുള്ള ഡാറ്റാ ബേസ് കേന്ദ്രങ്ങളായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ മാറ്റും. സഹകരണ മേഖലയില്‍ യുവജന സഹകരണ സംഘങ്ങള്‍ തുടങ്ങും. പഞ്ചായത്ത് തലത്തില്‍ തൊഴില്‍രഹിത യുവജനങ്ങളുടെ ഡാറ്റാ ബാങ്ക് ഉള്‍പ്പെടെയുള്ള ലേബര്‍ ബാങ്ക് ആരംഭിക്കും. തൊഴിലെടുക്കുന്ന മുഴുവന്‍ യുവജനങ്ങള്‍ക്കും തൊഴില്‍ സുരക്ഷയും തൊഴില്‍ നിയമങ്ങളുടെ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിന് ബ്ളോക്ക്/മുനിസിപ്പല്‍ തലത്തില്‍ യുവ ലേബര്‍ ക്ളിനിക്കുകള്‍ ആരംഭിക്കും. കേരളത്തിന് പുറത്തുള്ള മലയാളി യുവജനങ്ങളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. ഇവയുടെ സഹകരണത്തോടെയുള്ള ചെറുകിട. ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീല പരിപാടികള്‍ നടപ്പാക്കും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മില്‍ പാരസ്പര്യം വളര്‍ത്തുന്ന പരിപാടികള്‍ നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൃദുല വൈദഗ്ധ്യ ക്ളാസ്സുകള്‍ സംഘടിപ്പിക്കും. ഐ.ടി.ഐ, പോളിടെക്നിക് കോളേജ് എന്നിവ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളില്‍ യുവജനങ്ങള്‍ക്ക് ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകള്‍ സംഘടിപ്പിക്കും. യുവജന കൂട്ടായ്മയിലൂടെ സഹകരണ കൃഷി, കൂട്ടു കൃഷി, ഫാം കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവ പ്രോത്സാഹിപ്പിക്കും. ഗ്രാമ പഞ്ചായത്തുതലത്തില്‍ യുവ കാര്‍ഷിക ക്ളബുകള്‍ സ്ഥാപിക്കുകയും ആധുനിക കൃഷി രീതി പ്രചരിപ്പിക്കുകയും ചെയ്യും. മികച്ച യുവ കാര്‍ഷിക ക്ളബുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. മത്സ്യക്കൃഷി, അലങ്കാര മത്സ്യക്കൃഷി, മുയല്‍ വളര്‍ത്തല്‍, പക്ഷി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, ക്ഷീരക്കൃഷി, കെന്നല്‍ തുടങ്ങിയവയില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഭക്ഷ്യ സംസ്കരണം, മാംസ സംസ്കരണം തുടങ്ങി മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ സംബന്ധിച്ച സാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കുകയും വിപണന സാധ്യതകള്‍ വിപുലപ്പെടുത്തുകയും ചെയ്യും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതു കളിസ്ഥലങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ സ്ഥാപിച്ച് വ്യായാമത്തിനും അതുവഴി ആരോഗ്യ സംരക്ഷണത്തിനും വേദിയൊരുക്കും. പ്രാദേശിക കായിക ക്ളബുകളുമായി സഹകരിച്ച് വ്യായാമത്തിനുള്ള സ്ഥലസൌകര്യവും ഉപകരണങ്ങളും സബ്സിഡി നിരക്കില്‍ യുവജനങ്ങള്‍ക്ക് നല്കും. യുവജനങ്ങള്‍ക്കിടയില്‍ നടത്തത്തിന്റെയും സൈക്കിള്‍ യാത്രയുടെയും പ്രചാരം വര്‍ദ്ധിപ്പിക്കും. മാനസിക സംഘര്‍ഷമുള്ളവര്‍ക്ക് എല്ലാ ബ്ളോക്ക്/മുന്‍സിപ്പല്‍ തലത്തിലും കൌണ്‍സിലിങ് കേന്ദ്രങ്ങള്‍ ആരംഭിക്കും. വിവാഹ പൂര്‍വ്വ കൌണ്‍സിലിങ് കൂടുതല്‍ സാര്‍വത്രികമാക്കും. റോഡപടകങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കുന്നതിനുള്ള പരിശീലനം യുവജനങ്ങള്‍ക്ക് നല്‍കി പഞ്ചായത്ത് തലത്തില്‍ യുവജനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കും. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും ബോധവത്കരണ പ്രചാരണ പരിപാടികള്‍ നടപ്പാക്കും. സാമൂഹിക-സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സ്ഥാപനം ആരംഭിക്കും. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേയും പ്രാക്തനഗ്രോത്രവര്‍ഗ്ഗങ്ങളുടെയും സാംസ്കാരിക പൈതൃകം കണ്ടെത്തി സംരക്ഷിക്കുന്നതിനും അവ പുതു തലമുറയ്ക്ക് കൈമാറുന്നതിനും പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കും. തൊഴില്‍ എന്ന നിലയില്‍ കേരളീയ കാലാരൂപങ്ങള്‍ വിനോദസഞ്ചാര മേഖലയില്‍ ഉപയോഗപ്പെടുത്തും. സാമ്പത്തികമായി പിന്നാക്കം നിലക്കുന്ന കുടുംബങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രോത്സാഹനം നല്‍കുന്നതിന് സഞ്ചിത നിധി രൂപീകരിക്കും. യൂത്ത് സെസ് ഇനത്തില്‍ ലഭിക്കുന്ന തുകയ്ക്ക് പുറമെ സംഭാവനകളും ഇതിനായി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 30% യുവജനപങ്കാളിത്തം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്ന എല്ലാ ജനകീയ സമിതികളിലും 30% യുവജനപങ്കാളിത്തം ഉറപ്പ് വരുത്തും. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ നിശ്ചിത ശതമാനം തുക യുവജനഘടകപദ്ധതിക്ക് വകയിരുത്താന്‍ നിര്‍ദ്ദേശം നല്‍കും. സംസ്ഥാനതലത്തില്‍ യുവജന പഠന ഗവേഷണ കേന്ദ്രം ആരംഭിക്കും. യുവജനങ്ങളുടെ സ്ഥിതി അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കും. അത് യുവജനക്ഷേമ വികസന പദ്ധതികളുടെ ആസൂത്രണത്തിനുള്ള അടിസ്ഥാന രേഖയാക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ജില്ലാതലത്തില്‍ യുവജന കര്‍മ്മ സേന രൂപീകരിക്കും. പരിസ്ഥിതി ക്ളബുകളുടെ രൂപീകരണവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കും. യുവജനനയം നടപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനും യുവജനകാര്യ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, ചീഫ് സെക്രട്ടറി കണ്‍വീനറും, യുവജനകാര്യ വകുപ്പ് സെക്രട്ടറി ജോയിന്റ് കണ്‍വീനറും, എല്ലാ മന്ത്രിമാരും അംഗങ്ങളുമായ ആസൂത്രണ-വിലയിരുത്തല്‍ സമിതി രൂപീകരിക്കും. ജില്ലാതലത്തിലും ബ്ളോക്ക്/ മുനിസിപ്പല്‍/ കോര്‍പറേഷന്‍ തലത്തിലും സമിതികള്‍ രൂപീകരിക്കും

No comments:

Get Blogger Falling Objects