Wednesday, November 17, 2010

294. സൂര്യന്‍ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സാണോ ; അല്ലയോ ?

സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ടീച്ചര്‍ അവതരിപ്പിച്ച ചോദ്യമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .
ടീച്ചര്‍ പറഞ്ഞുതുടങ്ങി.........
“എന്നോട് കുട്ടി ചോദിച്ചു. ടീച്ചറെ ; നക്ഷത്രങ്ങളുടെ ജനനവും മരണവുമൊക്കെ പഠിപ്പിക്കുന്നുണ്ട് . സൂര്യന്‍ ഒരുനക്ഷത്രമാണെന്നും നമുക്ക് അറിയാം .ഏതു നക്ഷത്രത്തിനും അവസാനം താപവും പ്രകാശവും പുറപ്പെടുവിക്കാത്ത ഒരുഅവസ്ഥ ഉണ്ടാകുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ , സൂര്യനും അത്തരത്തിലൊരവസ്ഥ ഉണ്ടാകില്ലേ.അപ്പോള്‍ സൂര്യനെ പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സെന്നു വിളിക്കുന്നതെങ്ങനെ ?”
ടീച്ചര്‍ തന്റെ മുന്നിലിരിക്കുന്ന ഫിസിക്സ് ടീച്ചേഴിന്റെ മുന്നില്‍ ഈ ചോദ്യം അവതരിപ്പിച്ചു.
എന്നീട്ട് ചുറ്റും നോക്കി.
ഉടന്‍ എനര്‍ജി ടീച്ചര്‍ അതിനെ കൌണ്ടര്‍ ചെയ്യുവാന്‍ നോക്കി .
“അതിപ്പോ , അങ്ങനെ സൂര്യന്‍ പ്രകാശം പുറപ്പെടുവിക്കാത്ത അവസ്ഥ വരണമെങ്കില്‍ വളരേ വളരെ വര്‍ഷങ്ങള്‍പിടിക്കില്ലേ . അതോണ്ട്...............”
പെട്ടെന്ന് എനര്‍ജി ടീച്ചര്‍ക്ക് വീണ്ടും താന്‍ പറയുന്നതില്‍ സംശയം വന്നതിനാലാവാം അവര്‍ താന്‍ പറഞ്ഞ വാചകംപൂര്‍ത്തിയാ‍ക്കിയില്ല.
“കുട്ടികള്‍ ഇത്തരത്തില്‍ ചോദിച്ചാല്‍ എങ്ങനെ ഉത്തരം പറയും “
ഉടന്‍ ഐന്‍സ്റ്റീന്‍ മാഷ് വേദിയിലേക്ക് വന്നു . എന്നീട്ട് ഉച്ചത്തില്‍ പറഞ്ഞു.
“ഇതിന് ഒറ്റ വഴിയേ ഉള്ളൂ . അപേക്ഷികത തന്നെ . സൂര്യന്‍ അത്തരമൊരു അവസ്ഥയിലെത്താന്‍ വര്‍ഷങ്ങള്‍ പിടിക്കും. അതിന്റെ അപേക്ഷിച്ചുനോക്കുമ്പോള്‍................ ഞാന്‍ പറയുന്നതിലെ പോയിന്റ് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ “
അവിടെ നിശ്ശബ്ദത പരന്നു.
“വേറെ ഉത്തരമില്ലെങ്കില്‍ അത് അംഗീകരിക്കതന്നെ !!”
ബാക് ബഞ്ചില്‍നിന്ന് ഒരു കമന്റ് മന്ദമാരുതനെകണക്കെ ക്ലാസിലൂടെ കടന്നുപോയി .

വാല്‍ക്കഷണം : 1

സൂര്യന്‍ ആരാ മോന്‍ ?
സൂര്യനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?
സൌരയൂഥത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യന്‍ . സൂര്യന്റെ വ്യാസം 1,392,000 km ആണ്.അതായത് ഭൂമിയുടെ വ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 109 ഇരട്ടി വരുമെന്നര്‍ത്ഥം .
സൂര്യന്റെ മാസ് 2 × 1030 Kg ആണ് . അതാ‍യത് ഭൂമിയുമായി താരതമ്യം ചെയ്യുമ്പൊള്‍ 330,000 ഇരട്ടി
വരുമെന്നര്‍ഥം . സൌരയൂഥത്തിന്റെ ആകെ മാസിന്റ് 99.86% സൂര്യന്റെ മാസ് ആണ് . സൂര്യന്റെ മുക്കാല്‍ഭാഗവുംഹൈഡ്രജനാണ് ; ബാക്കി ഭാഗം ഹീലിയവും . ഓക്സിജന്‍ , കാര്‍ബണ്‍ , നിയോണ്‍ , അയേണ്‍ ........തുടങ്ങിയ മൂലകങ്ങള്‍ഏകദേശം 2% കാണുന്നു.
സൂര്യന്റെ നിറമെന്താ ഹേ ?
സൂര്യന്റെ യഥാര്‍ത്ഥത്തിലുള്ള നിറം വെള്ളയാണ് .
പക്ഷെ , നാം കാണുന്നത് അങ്ങനെയല്ലല്ലോ ?
അത്, ഭൂമിയിലെ അന്തരീക്ഷത്തിലെ വിസരണം മൂലമാണ് നാം അങ്ങനെ കാണുന്നത് .
സൂര്യന്റെ ചൂട് എത്രയാ ?
സൂര്യന്റെ ഉപരിതലത്തിലെ ഊഷ്മാവ് 5778 K (55050C) ആണ് . ജലത്തിന്റെ തിളനില 1000C ആണെന്ന് ഓര്‍ക്കുക .
സൂര്യന്റെ ആകൃതിയെന്ത് ?
ഏകദേശം ഗോളാകൃതിയെന്ന് പറയാം.
സുര്യന്‍ ചലിക്കുന്നുണ്ടോ ?
സൂര്യന്‍ ക്ഷീരപഥത്തിന്റെ ( Milky Way ) കേന്ദ്രത്തെ ആധാരമാക്കി 24,000 പ്രകാശവര്‍ഷത്തിനും 26,000
പ്രകാശവര്‍ഷത്തിനും ദൂരത്തില്‍ പരിക്രമണം ചെയ്യുന്നു.
സൂര്യന് ഭ്രമണം ഉണ്ടോ ?
സൂര്യന്‍ മധ്യരേഖാപ്രദേശങ്ങളില്‍ ധ്രുവങ്ങളേക്കാള്‍ വേഗത്തില്‍ ചലിക്കുന്നു.
മധ്യരേഖാ പ്രദേശങ്ങളില്‍ 26.6 ദിവസവും ധ്രുവങ്ങളില്‍ 33.5 ദിവസവും ഭ്രമണം ചെയ്യുവാന്‍ സൂര്യന്‍ എടുക്കുന്നു.
സൂര്യനില്‍ നിന്ന് പ്രകാശം ഭൂമിയിലെത്തുവാന്‍ എത്ര സമയം പിടിക്കും ?
8 minutes and 19 seconds.
സൂര്യനിലെ പദാര്‍ഥത്തിന്റെ അവസ്ഥ ഏതാ ?
പ്ലാസ്മ അവസ്ഥയാണ് സൂര്യനിലുള്ളത് .
പ്ലാസ്മ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ ?
 എന്നുവെച്ചാല്‍ ആ അവസ്ഥ ഏകദേശം വാതകാവസ്ഥയോട് തുല്യമാണ് എങ്കിലും അതില്‍ ഒരു ഭാഗം അയോണീകരിക്കപ്പെട്ട അവസ്ഥയിലുള്ളതാണ് .അതായത് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ തന്മാത്രാബന്ധനം വിഛേദിക്കുകയും അത് ആറ്റമായി മാറുകയും ചെയ്യുന്നു. തുടര്‍ന്ന് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ പ്രസ്തുത ആറ്റങ്ങള്‍ ഇലക് ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണുകളായിതിരുന്നു. വാതകാവസ്ഥയെപ്പോലെ പ്ലാസ്മക്കും കൃത്യമായ ആകൃതിയോ വ്യാപ്തമോ ഇല്ല ; ഒരു പാത്രത്തില്‍ എടുത്തില്ലെങ്കില്‍ .
പ്ലാസ്മക്ക് ഉദാഹരണം പറയാമോ ?
നക്ഷത്രങ്ങളിലെ അവസ്ഥ , ഭൂമിയില്‍ കാണപ്പെടുന്ന മിന്നല്‍ , നിയോണ്‍ വിളക്കുകളിലെ അവസ്ഥ ........
വാല്‍ക്കഷണം :2
സൂര്യന് സണ്‍ഗ്ലാസ് വേണോ ?
വാല്‍ക്കഷണം :3
കൂളിംഗ് ഗ്ലാസ് വെച്ചാല്‍ തണുപ്പ് കിട്ടുമോ ?
വാല്‍ക്കഷണം :4
കൂളിംഗ് ഗ്ലാസ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിച്ചാല്‍ തണുപ്പ് കിട്ടുമോ ?
കടപ്പാട് :
വിവരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട്

Tuesday, November 16, 2010

293. സ്കൂള്‍ അറിയിപ്പുകള്‍ 16/11/2010 ചൊവ്വ

1.ഹയര്‍ സെക്കന്‍ഡറി ക്ളസ്റര്‍ മീറ്റിങ്
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എല്ലാ വിഷയങ്ങളുടേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെയും ക്ളസ്റര്‍ യോഗം നവംബര്‍ 20ന് നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ അറിയിച്ചു. ക്ളസ്റര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച വിശദ വിവരം ബന്ധപ്പെട്ട ജില്ലാ കോര്‍ഡിനേറ്റര്‍/സബ്ജക്ട് കണ്‍വീനര്‍മാരില്‍ ലഭ്യമാണ്.
2.ശനിയാഴ്ച പ്രവൃത്തി ദിവസം
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നവംബര്‍ 20 ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ ദിവസം അദ്ധ്യാപക തുടര്‍ പരിശീലന പരിപാടി ഉണ്ടാവില്ല.
3.സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്വിസ്
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് രൂപം കൊടുത്തിട്ടുള്ള സിഇഡി എഡ്യൂക്കേഷന്‍ നെറ്റ്വര്‍ക്ക് (CedEduNet) സംസ്ഥാനത്തെ ഹൈസ്കൂളുകളേയും ഹയര്‍സെക്കന്‍ഡറി സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം നടത്തുന്നു. പരിസ്ഥിതിയും വികസനവും എന്ന സീരീസിലെ ആദ്യ പ്രോഗ്രാം ബയോഡൈവേഴ്സിറ്റി ആന്റ് നാച്ചുറല്‍ റിസോഴ്സസ് എന്ന വിഷയത്തില്‍ ഡിസംബര്‍ ഏഴാം തീയതി രാവിലെ പത്തുമുതല്‍ നാലുമണിവരെ യുള്ള സമയത്തായിരിക്കും നടത്തുക. സ്കൂള്‍ അധികൃതര്‍ക്ക് സൌജന്യമായി ഈ പ്രോഗ്രാമിന് തങ്ങളുടെ സ്കൂളുകള്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഡിസംബര്‍ നാലാം തീയതി വരെ സ്വീകരിക്കും. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന സ്ഥാപനങ്ങള്‍ക്ക് ട്രോഫിയും പ്രശസ്തിപത്രവും പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളും സമ്മാനമായി നല്‍കും. വിശദവിവരങ്ങള്‍ക്ക് www.cededunet.org വെബ്സൈറ്റില്‍ അറിയാം.
4.ബി.എഡ്.സീറ്റ് ഒഴിവ്
തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2010-11 വര്‍ഷത്തിലേക്ക് ബി.എഡ്. കോഴ്സിനു എല്ലാ വിഷയങ്ങളിലേക്കും സീറ്റ് ഒഴിവുണ്ട്. ബിരുദതലത്തില്‍ 50 ശതമാനത്തിനുമേല്‍ മാര്‍ക്കുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം

Monday, November 15, 2010

292. നിര്‍വാണം പ്രകൃതിജീവനത്തിലൂടെ ( സി.ആര്‍.ആര്‍. വര്‍മ്മയുടെ പുസ്തകം )


ഗ്രന്ഥകാരനെക്കുറിച്ച്

സി.ആര്‍ .ആര്‍ വര്‍മ്മ (29-1-1925 ----29-1-1999 ) . എഞ്ചിനീയറിംഗ് ബിരുദധാരിയായ വര്‍മ്മ പ്രകൃതി ജീവനത്തിലേക്ക്കടന്നുവന്നത് തികച്ചും യാദൃച്ഛിക മായിട്ടായിരുന്നു. ന്യൂഡല്‍ഹിയില്‍വെച്ച് പ്രകൃതിജീവനരംഗത്ത് സേവനം തുടര്‍ന്നിരുന്നസ്വാമിനാഥനുമായുണ്ടായ പരിചയം ഗുരുശിഷ്യബന്ധത്തില്‍ പരിണമിക്കുകയായിരുന്നു ചെയ്തത് . ആചാര്യന്റെ
കാലടികളെ പിന്‍‌തുടര്‍ന്ന് സേവനരംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്തുവാനും വര്‍മ്മക്കു കഴിഞ്ഞു. ആരോഗ്യരംഗത്ത്ഒരു നിശ്ശബ്ദവിപ്ലവം സൃഷ്ടിക്കുവാനും ഈ കര്‍മ്മയോഗിക്കു കഴിഞ്ഞു .

പ്രസാധകര്‍:

വര്‍മ്മാജി മെമ്മോറിയല്‍ പ്രകൃതിജീവന ട്രസ്റ്റ് , മാനസരോവര്‍ , കാക്കനാട് , കൊച്ചി -682030
വില : 20 രൂപ .

പുസ്തകത്തെക്കുറിച്ച് :

1.ആസ്തമ , പ്രമേഹം , രക്തസമ്മര്‍ദ്ദം എന്നീ മൂന്ന് രോഗങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് .
എന്റെ രോഗം പ്രമേഹമാണ് അതിനാല്‍ ഞാന്‍ പ്രമേഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെ എന്ന് ചിലര്‍ക്ക്
തോന്നിയേക്കാം .പ്രകൃതി ചികിത്സയുടെ നോട്ടത്തില്‍ രോഗം ഒന്നേയുള്ളൂ .അത് ശരീരത്തില്‍ പലഭാഗത്ത് പല
തരത്തില്‍ പ്രത്യക്ഷപ്പെടാം . രോഗകാരണം ജീവിതത്തിലെ വികലതയാണ് .

2. പഴകിയ ഭക്ഷണം ചൂടാക്കിക്കഴിക്കുന്നതിലെന്താ തെറ്റ് ?
പഴകിയ ഭക്ഷണം വര്‍ജ്ജിക്കണം . പാകം ചെയ്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ ഭക്ഷണം ചീഞ്ഞുതുടങ്ങും. വീണ്ടും
ചൂടാക്കിയാ‍ല്‍ പുതുമ കിട്ടുകയില്ലെന്ന് ഓര്‍ക്കുക.

3. ആസ്തമാ രോഗിക്ക് പ്രത്യേക ഭക്ഷണരീതി ഉണ്ടോ?
ആസ്തമാരോഗി രാത്രി 6 മണിക്കുശേഷം ചോറോ ചപ്പാത്തിയോ പച്ചക്കഴികളോ പഴങ്ങളോ കഴിക്കരുത് .
ഇങ്ങനെ കഴിച്ചാല്‍ ആസ്തമ കൂടുന്നതിനിടവരുത്തും

4.മനുഷ്യമനസ്സിന് വേണ്ട മരുന്നുകള്‍ എന്തെല്ലാം ?
ക്ഷ‌മ , തൃപ്തി , സന്തോഷം , സഹനശക്തി എന്നീമരുന്നുകള്‍ സ്വയം സമ്പാദിച്ചാല്‍ ജയം വേഗം സിദ്ധിക്കും .

5.ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും എന്നിങ്ങനെ ആളുകളെ
രണ്ടായി തരം തിരിക്കാം .

6.ശിശുക്കള്‍ വിശപ്പുമാറുന്നതുവരെ മാത്രമേ മുലകുടിക്കുകയുള്ളൂ. പിന്നെ വായില്‍ മുലവെച്ചുകൊടുത്താല്‍ പോലും കുട്ടികുടിക്കുകയില്ല . എന്നാല്‍ മനുഷ്യന്‍ മുതിര്‍ന്നാല്‍ സ്ഥിതി മാറി . വയറു നിറയുന്നതുവരെ അവന്‍ തിന്നും !!വയറുനിറഞ്ഞാല്‍ കുറച്ച് കടുമാങ്ങയോ മറ്റോ വായില്‍ വെച്ച് എരിവ് കൂട്ടി അല്പം അകത്താക്കും . ഒരിക്കല്‍ ഭക്ഷണം കഴിച്ചാല്‍വയറൊന്ന് അയഞ്ഞാലുടന്‍ അതിന്റെ മീതെ വീണ്ടും കുത്തിക്കയറ്റും . ഇതെല്ലാമാണ് രോഗങ്ങള്‍ക്കിടവരുത്തുന്നത് .

7. അരവയര്‍ വരെ ഭക്ഷണം കഴിക്കുക എന്നതാണ് ആരോഗ്യപരിപാലനത്തിന് ഉള്ള പ്രമാണം .

8.ഭക്ഷണം എന്തായാലും ശരി അത് ചവച്ചരച്ചേ കഴിക്കാവൂ. നന്നായി ഉമിനീരു കലരാത്ത വസ്തു ആമാശയത്തില്‍ ചെന്നാല്‍ ശരിയായി ദഹിക്കുകയില്ല. അല്പനേരമെങ്കിലും വായില്‍ സ്ഥിതിചെയ്യുന്ന വസ്തുവില്‍ മാത്രമേ ഉമിനീര്‍ ശരിക്ക് വ്യാപിക്കുകയുള്ളൂ. ഉമിനീര്‍ ശരിക്ക് പുറത്തുവരണമെങ്കില്‍ ഭക്ഷണം ചവാക്കണം ; വിഴുങ്ങരുത് .

9.ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് നിഷിദ്ധമാണ് . വെള്ളം ദഹനപ്രക്രിയക്ക് തടസ്സമുണ്ടാക്കും .ഭക്ഷണവസ്തുവിന്റെ മുഖ്യഭാഗവും ജലമാണ് . ആ ജലം മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. ഉപ്പ് , മുളക് , പുളി എന്നിവ ഉപയോഗിക്കുന്നതുമൂലമാണ് നമുക്ക് വെള്ളം കുടിക്കണമെന്ന് തോന്നുന്നത് .

10.പഴങ്ങള്‍ നീര്‍ മാ‍ത്രമെടുത്ത് ഉപയോഗിക്കുന്നത് നല്ലതല്ല.

11. മനുഷ്യനെ വല്ലാതെ ആവേശിച്ചുകഴിഞ്ഞിട്ടുള്ള ദുര്‍ഭൂതങ്ങളാണ് പാലും മധുരവും . ഓരോ ജീവിയും അതിന്റെ സന്തതികള്‍ക്കുവേണ്ടി ചുരത്തുന്നതാണ് പാല്‍ .ഭക്ഷണം കഴിക്കാന്‍ പ്രായമായാല്‍ പിന്നെ പാല്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണ് . ഒരു ജീവിയുടെ പാല്‍ മറ്റൊരു ജീവി ഉപയോഗിക്കുന്നത് നിഷിദ്ധമാണ് . മധുരം കൂടിയേ തീരൂ എങ്കില്‍ ചക്കരയോ ശര്‍ക്കരയോ ഉപയോഗിക്കാം .

12.ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ രാവിലേയോ വൈകുന്നേരമോ അരമണിക്കൂര്‍ നേരം ദേഹമാകെ വെയില്‍
കൊള്ളുന്നത് നല്ലതാണ്.

13.വൈകുന്നേരം അരമണിക്കൂര്‍ നേരമെങ്കിലും കാറ്റുകൊള്ളുകയോ , കാറ്റില്ലാത്ത പക്ഷം നടക്കുകയോ ചെയ്യുന്നത് ആരോഗ്യസംവര്‍ദ്ധകമായിരിക്കും .

14. ഇങ്ങനെയെല്ലാം കഷ്ടപ്പെട്ട് ജിവിച്ചിട്ട് എന്തുകാര്യം ? ജീവിക്കുന്നിടത്തോളം കാലം സുഖമായി ജീവിച്ചിട്ട് മരിക്കുമ്പോള്‍ മരിക്കാം എന്നതാണ് ഇന്നുള്ളവരുടെ വേദാന്തം . ഇത് ശുദ്ധ അസം ബന്ധമാണ് . സുഖമായി ജീവിക്കുന്നതിനിടയില്‍ എത്ര ദുഃഖമാണ് കടിച്ചിറക്കേണ്ടിവരുന്നത് . സമ്പാദിക്കുന്ന പണത്തിന്റെ സിംഹഭാഗവും ഡോക്ടര്‍ക്കും മരുന്നിനുമായി
ചിലവഴിക്കേണ്ടിവരുന്നു. കുട്ടികള്‍ക്ക് സുഖമായി ജീവിക്കുവാനുള്ള അവസരം നിഷേധിക്കുന്നു. രോഗഗ്രസ്ഥനായി കിടന്നാല്‍ അവനും അവന്റെ കുടുംബാംഗങ്ങളും മാത്രമല്ല , നാട്ടുകാര്‍ക്കുപോലും ദുരിതം ഉണ്ടാക്കുന്നു. അല്പം ചില സുഖങ്ങള്‍ അനുഭവിക്കുന്നതിനുവേണ്ടി എന്തെല്ലാം ദുരിതങ്ങളാണ് അനുഭവിച്ചുതീര്‍ക്കേണ്ടിവരുന്നത് . പ്രകൃതി ജീവനംഎന്ന കഷ്ടപ്പാട് അല്പം സഹിച്ചാലാ‍കട്ടെ , ഇതില്‍ നിന്നെല്ലാം മുക്തി നേടാം കുട്ടികള്‍ക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാക്കാം .

വാല്‍ക്കഷണം :
1.എന്താണ് B.N.Y.S ?
ബാച്ചിലര്‍ ഓഫ് നേച്ച്വറോപ്പതിക് മെഡിസിന്‍ & യോഗിക് സയന്‍സ് .
2.ഇത്തരത്തിലുള്ള കോഴ്‌സ് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ പേര്‍ പറയാമോ ?
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

**********************
********************************************************
**********************
വാല്‍ക്കഷണം : 2  ( പറഞ്ഞുകേട്ട ഫലിതം )

സമയം വൈകീട്ട് അഞ്ചുമണിയോട് അടുക്കുന്നു.
തെങ്ങുകയറ്റക്കാരന്‍ രാമുവിന് ഏതാനും തെങ്ങുകൂടി കയറിയാലേ ആ വളപ്പിലേ പണി മുഴുവനാകുകയുള്ളൂ.
അങ്ങനെ , തിരക്കുപിടിച്ചുള്ള കയറ്റത്തിനിടയില്‍ രാമു തെങ്ങില്‍ നിന്ന് വീണു.
ചില നിസ്സാര പരിക്കുകള്‍ മാത്രമേ ഭാഗ്യത്തിന് പറ്റിയിട്ടുള്ളൂ.
എന്നിരുന്നാലും ആശുപത്രിയില്‍ പോകാമെന്നായി അയല്‍ക്കാര്‍ .
അങ്ങനെ അവര്‍ രാമുവിനേയും കൊണ്ട് ആശുപത്രിയിലെത്തി.
ആ സമയത്ത് ആശുപത്രിയിലെ ഡോക്ടര്‍ അന്നത്തെ പരിശോധനകഴിഞ്ഞ് വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
വീട്ടില്‍ ചെന്നീട്ട് ഡോക്ടര്‍ക്ക് ചില അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായിരുന്നു താനും
അതിന്റെ നീരസം രാമുവിനെ പരിശോധിക്കുമ്പോള്‍ ഡോക്ടറില്‍ പ്രകടമായിരുന്നു.
അവസാനം ; രാമുവിന്റെ ദേഹപരിശോധന കഴിഞ്ഞ് ഡോക്ടര്‍ രാമുവിനെ കൊണ്ടുവന്നവരോട് തന്റെ നീരസം പ്രകടമക്കിക്കൊണ്ട് ചോദിച്ചു
“ഇത്രസമയം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു . എന്റെ ഡ്യൂട്ടി കഴിയാറായ സമയത്താണോ നിങ്ങള്‍ രോഗിയെ കൊണ്ടുവരുന്നത് ? കുറച്ചു നേരത്തെ നിങ്ങള്‍ക്ക് രോഗിയെ കൊണ്ടുവരാമായിരുന്നില്ലെ ”
കൂട്ടത്തിലുണ്ടായിരുന്ന സരസനായ ഒരാള്‍ അതിനുള്ള ഉത്തരവും പറഞ്ഞു.
“അതിന് , തെങ്ങില്‍നിന്ന് രാമു വീണുകിട്ടേണ്ടെ സാര്‍ ”
വേദനകൊണ്ട് പുളയൂന്ന രാമുവും ചിരിച്ചുപോയി.
അത് അവിടെ കൂട്ടച്ചിരി പടര്‍ത്തി.

**********************
********************************************************
**********************

മമ്മദ് ഇക്കായുടെ മകള്‍ക്ക് ഓപ്പറേഷന്‍ .
ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട ഓപ്പറേഷനാണ് .
രക്തം വേണ്ടിവരുമെന്ന് മുന്‍‌കൂട്ടി പറഞ്ഞതിനാല്‍ മമ്മദ് ഇക്കാ അന്നേദിവസം കാലത്തുതന്നെ രണ്ടുമൂന്നുപേരെ ആശുപത്രിയില്‍ കൊണ്ടുവരികയും അവരുടെ രക്തം എടുക്കുകയും ചെയ്തിരുന്നു.
മകളെ അന്നേദിവസം ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റി.
മമ്മദ് ഇക്കാ അസ്വസ്ഥനായി തിയ്യറ്ററിനു പുറത്ത് കാത്തുനില്‍ക്കുന്നു.
ഒപ്പം പലരുമുണ്ട് അവിടെ .
അങ്ങനെ ഡോക്ടര്‍ ഓപ്പറേഷന്‍ കഴിഞ്ഞിറങ്ങി.
ഓപ്പറേഷന്‍ തിയ്യറ്ററിനു പുറത്തുവന്നു.
“കുഴപ്പം വല്ലതുമുണ്ടോ “ മമ്മദ് ഇക്കാ‍ ഡോക്ടറോട് ചോദിച്ചു.
ഒന്നും പേടിക്കാനില്ലെന്നും ഒരു പ്രശ്നവും ഇല്ലെന്നും ഡോക്ടര്‍ അറിയിച്ചു.
മമ്മദ് ഇക്കാക്ക് ആശ്വാസമായി .
രക്തം വേണ്ടിവന്നിരുന്നുവോ എന്ന് മമ്മദ് ഇക്കാ ഡോക്ടറോട് അന്വേഷിച്ചു
വേണ്ടിവന്നില്ല എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞു.
അത് , മമ്മദ് ഇക്കായുടെ  മുഖത്ത് ഇരുള്‍ പരത്തി.
ഡോക്ടറും മറ്റുള്ളവരും അത് ശ്രദ്ധിച്ചു.
സാധാരണം രക്തം വേണ്ടിവന്നില്ല എന്നുവെച്ചാല്‍ അപകടനില അത്രയില്ല എന്നാണല്ലോ മനസ്സിലാക്കുക എന്നീട്ട് രോഗിയുടെ പിതാവാ‍യ ഇയാളെന്താ ഇങ്ങനെ വല്ലാണ്ട് നില്‍ക്കുന്നത് .
ഡോക്ക്ടര്‍ കാര്യം ചോദിച്ചൂ.
മമ്മദ് ഇക്കാ പറഞ്ഞു
“ ഡോക്ടറെ എന്തായാലും ഞാന്‍ രക്തം കൊടുക്കാനായി ആളെകൊണ്ടുവന്നു . രക്തം എടുക്കുകയും ചെയ്തു. അതിന് എനിക്ക് പണവും ചെലവായി . അതോണ്ട് .........”
“അതോണ്ട് .........” ഡോക്ടര്‍ ചോദ്യരൂപേണ മമ്മദ് ഇക്കായെ നോക്കി.
“ബാക്കി വന്ന രക്തം മോള്‍ടെ ശരീരത്തില് കയറ്റണം .  ”
“അത് ശരിയാവില്ല” ഡോക്ടര്‍ പറഞ്ഞു.
“കുറച്ച് രക്തം കൂടുതല്‍ കയറിക്കോട്ടെ ഡോക്ടറെ . അവള്‍ ഒന്ന് ഉഷാറാകട്ടെ .എന്തിനാ ഇതൊക്കെ വെറുതെ കളയിണത് ”
ഇതുകേട്ട് ഡോക്ടര്‍ മാത്രമല്ല അവിടെ നിന്നിരുന്ന മറ്റ് ആളുകളും പൊട്ടിച്ചിരിച്ചു.
വിശക്കുന്നില്ലെങ്കിലും ഭക്ഷണം നാം കളയേണ്ട എന്നുപറഞ്ഞ് കഴിക്കാറുണ്ട് . അതുപോലെ എന്തിനാ കാശ് ചെലവുചെയ്ത് സംഭരിച്ച രക്തം പാഴാക്കുന്നത് എന്ന മമ്മദ് ഇക്കായുടെ  ഇക്കണോമിക്സ് ആണ് അവിടെ പ്രകടമായത് .

Sunday, November 14, 2010

291. Std: 8 , Physics , കാന്തികത , മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

നവംബര്‍ മാസം പകുതിയോളമായി . അധ്യാപകര്‍ക്കിനി പാഠപുസ്തകത്തിന്റെ രണ്ടാംഭാഗം പൂര്‍ത്തിയാക്കണം എന്ന കടമ്പ മുന്നില്‍ കിടക്കുന്നു. സമയം വളരേ കുറവ് . അതിനാല്‍ അത്തരമൊരു അവസ്ഥയില്‍ സഹായിക്കാനായി കുറച്ച് ചോദ്യങ്ങളും വര്‍ക്ക് ഷീറ്റുകളും . എട്ടാം ക്ലാസിലെ കാന്തികത എന്ന അദ്ധ്യായത്തില്‍നിന്നാണിത് .
തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിച്ചുതരുവാന്‍ അപേക്ഷ.
മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ഡൌണ്‍ ലോഡ് ചെയ്യുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, November 11, 2010

290. രമണമഹര്‍ഷിയുടെ ഫലിതം !!

ശ്രീ രമണ മഹര്‍ഷിയും ഫലിതം പറയുമെന്നോ ?
അതെ , എന്നാല്‍ അങ്ങനെ ഉണ്ടായി !
അങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടായി!.
രമണ മഹര്‍ഷിയെ നേരില്‍ കാണുവാനുള്ള സമയം ........
ഭക്തന്മാര്‍ വന്ന് അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിനു മുന്നിലായി ഇരിക്കുന്നു.
അപ്പോഴാണ് ആ മാന്യദേഹത്തിന്റെ വരവ് !
എല്ലാ വിധ ജാടകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് !
‘മാന്യദേഹം ‘ മഹഷിയെ വന്ദിച്ചുകൊണ്ടു പറഞ്ഞു
“ഞാന്‍ ............. ആ‍ണ് . ഞാന്‍ ........... ന്റെ പ്രസിഡണ്ടാണ് “
അതുകേട്ട് മഹര്‍ഷി പറഞ്ഞു
“You can take your seat"
അതുകൊണ്ട് തൃപ്തിവരാതെ , വീണ്ടും മാന്യദേഹം പറഞ്ഞുതുടങ്ങി .
“ഞാന്‍ ................ന്റെ പ്രസിഡണ്ടുകൂടിയാണ് ”
ഉടന്‍ തന്നെ സൌമ്യമായി മഹര്‍ഷി പറഞ്ഞു
“You can take another seat"
( പറഞ്ഞുകേട്ട ഫലിതം)
വാല്‍ക്കഷണം :
ഈ ആഗോളവല്‍ക്കരണയുഗത്തില്‍ നാം ആരെന്ന് , ആരെക്കെയെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്.
ഓരോരുത്തരും അവനവനുവേണ്ടി പരസ്യങ്ങള്‍ തയ്യാറേക്കേണ്ടി വരുന്നു.

Wednesday, November 10, 2010

289. ഊഷ്മാവും രോഗവും തമ്മിലുള്ള ബന്ധമെന്ത്?

തെറ്റായ ജീവിതചര്യയാണ് രോഗമെന്നത് പ്രകൃതിജീവനത്തിന്റെ അടിസ്ഥാനതത്ത്വമാണല്ലോ.
ശരിയായ ജീവിതചര്യ നിര്‍ണ്ണയിക്കുന്നതില്‍ “ ഋതുക്കള്‍ “ മുഖ്യപങ്കുവഹിക്കുന്നകാര്യം പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ പരിസ്ഥിതിയിലെ“ ഊഷ്മാവ് “ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഗണ്യമായി ബാധിക്കുന്നു എന്നര്‍ഥം.
ഊഷാവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. കാലാവസ്ഥാമാറ്റങ്ങള്‍ക്കനുസരിച്ച് ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു.
തണുത്ത കാലാവസ്ഥയില്‍ ശരിയായ വ്യായാമമോ ,അദ്ധ്വാനമോ ശരീരത്തിനുനല്‍കി ദഹനത്തിന്റെ മന്ദത മാറ്റിയെടുക്കാം.അത്യന്തം തണുത്തകാലാവസ്ഥയിലും നല്ലവണ്ണം ചൂടുള്ള കാലാവസ്ഥയിലുമൊക്കെ ശരീരത്തിനു പ്രതിരോധശേഷി നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ നടത്തേണ്ടതുണ്ട്.
ചില കാലാവസ്ഥയില്‍ പകല്‍ സമയത്ത് നല്ല ചൂടും രാത്രിയില്‍ നല്ല തണുപ്പും ഉണ്ടാകാറുണ്ട്.
അത്തരം അവസ്ഥയില്‍ ഊഷ്മാവിനനുസരിച്ചുള്ള ഭക്ഷണക്രമീകരണം നടത്തണം .
അതായത് പകല്‍ സമയത്ത് ജലാംശമുള്ളഭക്ഷണത്തിനു മുന്‍‌തൂക്കം കൊടുക്കണമെന്നും , രാത്രി ദഹിക്കുവാന്‍ പ്രയാസമുള്ള ഭക്ഷണംഒഴിവാക്കണമെന്നുമാണ് അര്‍ഥമാക്കേണ്ടത്.
തണുപ്പുള്ള കാലാവസ്ഥയുടെ ആരംഭത്തില്‍തന്നെ പനി,ചുമ,മറ്റു കഫജന്യരോഗങ്ങള്‍ എന്നിവ പലരേയും പിടിപെടാറുണ്ടല്ലോ.ഇവയുടെയെല്ലാം പ്രധാനകാരണം ദഹനക്കുറവാണെന്നു മനസ്സിലാക്കുക.
ഈ സമയത്തിലെ ദഹനക്കുറവിനു പ്രധാനമായി രണ്ടു കാരണങ്ങളാണ് പറയുന്നത്.
ഒന്നാമതായി ,ശരീരത്തിലെ ദഹനേന്ദ്രിയങ്ങളുടെ മന്ദത (ഇത് തണുപ്പുമൂലമാണ് ഉണ്ടാകുന്നത്) .
രണ്ടാമതായി ശാരീരികാദ്ധ്വാനത്തിന്റെ കുറവ് .തണുത്ത കാലാവസ്ഥയില്‍ ഏതൊരു ജീവിക്കും നിഷ്‌ക്രിയമായിരിക്കാനുള്ള ഒരു ജൈവികമായ പ്രവണതയുണ്ട്.
ഇതാണ് തണുത്ത കാലാവസ്ഥയില്‍ പലരും മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ കാരണം.എന്നുവെച്ചാല്‍ ശാരീരികാദ്ധ്വാനവും വ്യായാമവുമൊക്കെ ഒഴിവാക്കപ്പെടുന്നു.
(നിത്യവും വ്യായാമം ചെയ്യാന്‍ മടി അനുഭവപ്പെടാറുണ്ട് എന്ന വസ്തുത ഇവിടെ സ്മരണീയം)
വേറെ ചിലര്‍ തണുപ്പുകാലത്ത് രോഗം വരുത്തിവെക്കുന്നത് അവരുടെ തന്നെ ആര്‍ത്തികൊണ്ടാണ്.
തണുപ്പുകാലത്ത് ദഹനേന്ദ്രിയങ്ങളുടെ മന്ദത നിമിത്തം വിശപ്പ് കുറയുമെങ്കിലും “ആര്‍ത്തി” കുറയണമെന്നില്ല.
കാരണം ആര്‍ത്തി വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
ചിലരെ സംബന്ധിച്ച് നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍‘ അല്പം കുറഞ്ഞാല്‍ ‘തന്റെ ശരീരത്തിന് അസുഖം പിടിപെടും എന്നാണവരുടെ ചിന്ത .
അതിനാലവര്‍ രസനേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ചേരുവകള്‍ ഉള്‍പ്പെടുത്തി അമിതഭക്ഷണത്തിന് വിധേയമാകുന്നു.ഇത്തരത്തിലുള്ള അമിത ഭക്ഷണം ഇക്കൂട്ടരില്‍ അസുഖം വരുത്തിവെക്കുന്നു.
ഊഷ്മാവും ജീവല്‍ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ നാം തലപുകഞ്ഞൊന്നും ആലോചിക്കണമെന്നില്ല.
നാം പ്രകൃതിയെ നിരീക്ഷിക്കുക,പഠിക്കുക. ഇത്രതന്നെ !
തണുപ്പുകാലത്ത് സസ്യങ്ങള്‍ ഇല പൊഴിക്കുന്നതുകാണുക.
മറ്റു ജീവികളുടെ ജീവിതചര്യ വിലയിരുത്തുക.പകല്‍ കുറവുള്ള മാസങ്ങളെ വിലയിരുത്തുക.
സൂര്യന്റെ “അയനങ്ങള്‍” വിശദമായി പഠിക്കുക.
അങ്ങനെ കാലാവസ്ഥാമാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഊഷ്മ വ്യത്യാസങ്ങളെ മനസ്സിലാക്കുക.
ഇവയെ മുന്‍‌കൂട്ടിക്കണ്ടുകൊണ്ടുള്ള “ഭക്ഷണ-വ്യായാമരീതികള്‍” അവലംബിക്കുക.

Thursday, November 04, 2010

288. സി.വി.രാമനും ഫിസിക്സ് ടെക് സ്റ്റ് ബുക്കും പിന്നെ അല്പം വനിതാ സംവരണവും


പതിവുപോലെ ആദ്യത്തെ പിരീഡ്
ഫിസിക്സ് മാഷ് അന്ന് വല്ലാത്ത ഉഷാറിലായിരുന്നു.
കാരണമെന്തെന്നോ ?
സി.വി രാമനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുവാന്‍ മാഷ് തയ്യാറായി വന്നിരുന്നു.
അതിന് ഒരു പ്രത്യേക സാഹചര്യവുമുണ്ടായിരുന്നു.

നവംബര്‍ ഏഴ് സി.വി രാമന്റെ ജന്മദിനമാണ്.
അതുകൊണ്ടു തന്നെ അതോടനുബന്ധിച്ച് ചില കാര്യങ്ങള്‍ മാഷിന് ക്ലാസില്‍ പറയണമെന്നുണ്ടായിരുന്നു.
അങ്ങനെ മാഷ് പറഞ്ഞു തുടങ്ങി .
സി . വി . രാമനെക്കുറിച്ച് ..
വളരെ ചെറുപ്രായത്തില്‍ ഡയനാമോ നിര്‍മ്മിച്ചതിനെക്കുറിച്ച്..
പതിനൊന്നാമത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായതിനെക്കുറിച്ച് ...
ഇപ്പോഴത്തെ കുട്ടികള്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പത്താം ക്ലാസ് പാസ്സാകുന്നത്
രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തെക്കുറിച്ച് ...
കടലിന് നീ‍ലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം
എന്നതിനെക്കുറിച്ച് ........
രാമന്റെ കണ്ടുപിടുത്തങ്ങള്‍ക്കു കാരണം രാമന്‍ തന്നെയാണൊ എന്ന് പലരും സംശയിച്ചതിനെക്കുറിച്ച്....
1930 ല്‍ രാമന് ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...

1983 ല്‍ ഇന്ത്യന്‍ വംശജനും അമേരിക്കക്കാരനുമായ എസ് . ചന്ദ്രശേഖറിന് നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...
അത് നക്ഷത്രങ്ങളുടെ പരിണാമം എന്ന വിഷയത്തിനായിരുന്നു എന്നതിനെക്കുറിച്ച് .........
എസ് . ചന്ദ്രശേഖറിന്റെ പിതാവിന്റെ സഹോദരന്റെ പുത്രനായിരുന്നു സി. വി രാമന്‍ എന്നതിനെക്കുറിച്ച്

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേശ് ശര്‍മ്മയെക്കുറിച്ച് ....
അദ്ദേഹം ലോകത്തിലെ 138 മത് ബഹിരാകാശ സഞ്ചാരിയായിരുന്നു എന്നതിനെക്കുറിച്ച്
രവീശ് മല്‍ഹോത്രയെക്കുറിച്ച് ...
രാകേശ് ശര്‍മ്മക്കും രവീശ് മല്‍ഹോത്രക്കും ഒരുമിച്ചാണ് ബഹിരാകാശ യാത്രക്കുള്ള ട്രെയിനിംഗ് നല്‍കിയിരുന്നത്
എന്നതിനെക്കുറിച്ച് ....
ബഹിരാകാശ യാത്രക്കുള്ള നറുക്ക് വീണത് രാകേശ് ശര്‍മ്മക്കായിരുന്നു എന്നതിനെക്കുറിച്ച് ...

ഇന്ത്യയുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാ‍രിയാ‍യ കല്‍പ്പനാ ചൌളയെക്കുറിച്ച് ...
രണ്ടാമത്തെ ബഹിരാകാശയാത്രയില്‍ അവരുടെ മരണത്തെക്കുറിച്ച്
ഒക്കെ പറഞ്ഞു.
അവസാനം ..........
മാഷ് പറഞ്ഞ കാര്യങ്ങള്‍ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി.
അപ്പോള്‍ ആണ്‍കുട്ടികളുടെ ഭാഗത്ത് പിന്‍‌ബെഞ്ചില്‍ ഒരു കുശുകുശുപ്പ് ......
മാഷ് ഒരു മിനിട്ടുനേരം ക്ഷമിച്ചു.
രക്ഷയില്ല പിന്നേയും തുടരുന്നു; കുശുകുശുപ്പ്
അപ്പോള്‍ മാഷ് കാര്യം അന്വേഷിച്ചു.
പിന്‍ ബെഞ്ചിലെ ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു .
“മാഷേ , കല്പന ചൌളയുടെ ചിത്രം പുസ്തകത്തിലുണ്ട് , പക്ഷെ , രാകേശ് ശര്‍മ്മയുടെ ഇല്ല . അതെന്താ മാഷേ കാരണം

“അപ്പോഴാണ് മാഷ് അക്കാര്യം ശ്രദ്ധിച്ചത്
“ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിക്കാണോ അതോ വനിതാ ബഹിരാകാശ സഞ്ചാരിക്കാണൊ കൂടുതല്‍
പ്രാധാന്യം മാഷേ “
മാഷ് കുഴങ്ങി .
കുട്ടികള്‍ അത് മനസ്സിലാക്കിയെന്നു തോന്നുന്നു.
അപ്പോള്‍ ആണ്‍ പിള്ളേരുടെ ഭാഗത്തുനിന്ന് വേറൊരു കമന്റ്
“ ഇതില്‍ വനിതാ സംവരണ പ്രശ്നം വല്ലതും ഉണ്ടോ മാഷേ “
ക്ലാസില്‍ കൂ‍ട്ടച്ചിരി
മാഷിന് ഉത്തരം പറയാനായില്ല ; അതുകൊണ്ടു തന്നെ തറപ്പിച്ചൊന്നു നോക്കി.
അപ്പോഴതാ വേറെ ഒരുത്തന്‍ എണീറ്റു നില്‍ക്കുന്നു
മാഷിന് അസ്വസ്ഥത തോന്നി.
എങ്കിലും അത് കാണിച്ചില്ല ; പുതിയ പഠനരീതിക്ക് കുട്ടികളുടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്യമുണ്ടല്ലോ
“ ആദ്യം ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചത് സര്‍ . സി.വി .രാമന് ആണ്. എന്നിരിക്കെ ഇന്ത്യന്‍
വംശജനാണെങ്കിലും , ജനിച്ചത് ലാഹോറിലാണെങ്കിലും , അമേരിക്കക്കാരനായ എസ് . ചന്ദ്രശേഖറിന്റെ ചിത്രവും
ജീവചരിത്രവും നമ്മുടെ പുസ്തകത്തിലുണ്ട് . ഇത് ശരിയാണോ മാഷേ “
മാഷ് അത് കേട്ട് ഞെട്ടി .
‘കുട്ടികളില്‍ ദേശസ്നേഹം സി.വി.രാമനിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് മാഷ് മനസ്സിലാക്കി.
മാഷ് അപ്പോഴാണ് ചിന്തിച്ചത് .
കുറേ വര്‍ഷങ്ങളായി താന്‍ ഫിസിക്സ് പഠിപ്പിച്ചു തുടങ്ങിയിട്ട് .
റിട്ടയര്‍ ചെയ്യുവാന്‍ ഇനി രണ്ടോ മൂന്നോ വര്‍ഷം മാത്രം .
എന്നുവരികിലും രാമന്‍ പ്രഭാവത്തെക്കുറീച്ചോ , അല്ലെങ്കില്‍ സര്‍ . സി. വി . രാമനെക്കുറിച്ചോ ഫിസിക്സ് പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നില്ല എന്ന കാര്യം മാഷ് ഓര്‍ത്തു.
ഇനി താന്‍ പഠിക്കുമ്പോഴത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നുവോ ?
മാഷ് ഓര്‍ത്തു.
അതും ഇല്ല എന്നു തന്നെ ഉത്തരം
ഇനി...........
കുട്ടികളോട് എന്ത് ഉത്തരം പറയും ?
അങ്ങനെ ചിന്തിച്ചിരിക്കേ .....
പിരീഡ് അവസാനിച്ചെന്നറിയിക്കുന്ന മണി മുഴങ്ങി.
അത് തല്‍ക്കാലം മാഷിനെ രക്ഷപ്പെടുത്തി.

Vocational Higher Secondary :First Year Improvement Result 2010 Published

തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബറില്‍ നടത്തിയ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. kerala results.nic.in, results.kerala.nic.ഇന്‍ വെബ്സൈറ്റുകളില്‍ റിസള്‍ട്ടും സ്കോറുകളും ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ 25 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍ സഹിതം, സെക്രട്ടറി, തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയക്കണം. അപേക്ഷാ ഫാറങ്ങളുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees ശീര്‍ഷകത്തില്‍ ഒടുക്കണം. പി.എന്‍.എക്സ്.6902/10
Result School Wise അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

.

287. എന്താണ് സുഖം?

എന്താണു സുഖം?
സുഖം നേടാനയി മനുഷ്യന്‍ എന്തുമാത്രംകഷ്ടപ്പെടുന്നു.
യുവാക്ക‌ള്‍ക്കിടയില്‍ ജീവിതം സുഖിക്കാനുള്ളതാണെന്ന് എന്നൊരു സിദ്ധാന്തം തന്നെരൂപപ്പെട്ടിട്ടുണ്ട്.
സുഖത്തിന് പണം ആവശ്യമാണത്രെ !!
ആ പണം സ്വരൂപിക്കാനായി മനുഷ്യന്‍ എന്തുമാത്രംനീചപ്രവര്‍ത്തികള്‍ ചെയ്യുന്നു.
മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെനിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും!! അതായത് ധാര്‍മ്മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്‍ഥം.
സുഖം ലഭിക്കാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ അവലംബിക്കുന്നു.വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ,വാഹനങ്ങള്‍,ഗൃഹോപകരണങ്ങള്‍,എന്നിവ ചിലര്‍ക്ക് സുഖം പ്രധാനം ചെയ്യുന്നു.
മനോഹരമായ മണിമാളിക,ഉയര്‍ന്ന ബാങ്ക് ബാലന്‍സ്.......എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖം നല്‍കുന്നു.
ഭക്ഷണം ,മദ്യം,മയക്കുമരുന്ന്,മദിരാക്ഷി എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖംനല്‍കുന്നു.
സിനിമ,യാത്ര,ഭക്തി,പുണ്യസ്ഥല സന്ദര്‍ശനം എന്നിവയും സുഖം നല്‍കുന്നവയത്രെ!!
മറ്റുള്ളവരെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരും കുറവല്ല.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ സുഖിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍?
സുഖവും ദുഖവും അവനവനില്‍ തന്നെയാന്ന്‌ സ്ഥിതിചെയ്യുന്നത്‌.അവനവന്റെ മനസ്സ് കൈകാര്യംചെയ്യുന്നതിനനുസരിച്ച് സുഖവും ദുഃഖവും അനുഭവപ്പെടുന്നു.അതിന് ഒരു തരത്തിലുമുള്ള പണവും ചെലവാക്കേണ്ടതില്ല.അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതില്ല.അത്തരമൊരു കഴിവുണ്ടെന്നുംഅത് വളര്‍ത്തിയെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി.
ഏതൊരവസ്ഥയിലും സുഖം കണ്ടെത്താനുള്ള മനുഷ്യന്റെകഴിവാണ് വളര്‍ത്തിയെടുക്കേണ്ടത്‌.
പ്രകൃതി നമുക്ക് ഒട്ടേറെ സുഖസൌകര്യങ്ങള്‍ പണച്ചെലവില്ലാതെ ഒരുക്കിത്തരുന്നുണ്ട്.
ദിനാരംഭത്തിന് നവോന്മേഷം പകരുന്ന പ്രഭാതങ്ങളും ആശ്വാസം പകരുന്ന സന്ധ്യകളും ആരേയും മയക്കുന്ന നക്ഷത്രാലങ്കാരിതമായ ആകാശവും വെണ്‍നിലാവുമൊക്കെ സുന്ദരങ്ങളല്ലേ?
അവ നമുക്ക് ആഹ്ലാദംതരുന്നവയല്ലേ.
അവ ഒരു വ്യക്തിക്ക് സ്വന്തമായി ഒരുക്കണമെങ്കില്‍ എത്ര കോടി പണം ചെലവഴിക്കണം.
ഇത് ഒരു മാര്‍ഗ്ഗം മാത്രമാണ്. ഈ വഴിയിലൂടെ സഞ്ചരിക്കയാണെങ്കില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍
കഴിയും.ഇങ്ങനെ,നമ്മുടെ പ്രകൃതി തരുന്ന സന്തോഷത്തെ സ്വീകരിയ്ക്കാനും ആസ്വദിയ്ക്കാനുമുള്ള മാനസീകാവസ്ഥ
വളര്‍ത്തിയെടുത്താല്‍,പിന്നെയെന്തിന് സുഖം തേടി നാം കാഷ്ടപ്പെടണം ?

Tuesday, November 02, 2010

159. സി.വി.രാമന്‍ ( പുസ്തകപരിചയം)

( നവംബര്‍ 7
സി.വി.രാമന്‍ ജന്മദിനം)



കഴിഞ്ഞ നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയരില്‍ ഒരാ‍ളാണ് സി.വി. രാമന്‍.
അദ്ദേഹത്തിന്റെ ജീവിതകഥ ഏതൊരു ശാസ്ത്രവിദ്യാര്‍ഥിക്കും താല്പര്യജനകമാണ്.
1888 നവംബര്‍ 7ന്,തഞ്ചാവൂര്‍ ജില്ലയില്‍ ,ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖരവെങ്കിട്ടരാമന്‍ (സി.വി.രാമന്‍) ജനിച്ചു.
ഈ ദമ്പതികള്‍ക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത് .(അഞ്ചാണും മൂന്നുപെണ്ണും) .
രാമന്റെ പിതാവ് നരസിംഹറാവു നല്ലൊരു പുസ്തക വായനക്കാരനായിരുന്നു.
അദ്ദേഹത്തിന്റെ പക്കല്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. രാമന് നാലുവസ്സുള്ളപ്പോള്‍ ,രാമന്റെ പിതാവിന് വിശാഖപട്ടണത്തുള്ള നരസിംഹറാവു കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു.
അവിടെ അദ്ദേഹം ഭൌതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്.ഇതൊക്കെകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തില്‍ രാമന് നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.
സ്ക്കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍, രാമന്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തി.
സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി.
ചെറുപ്പത്തില്‍തന്നെ രാമന് ഭൌതികശാസ്ത്രത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്നു.
എന്തിനേറെ പറയുന്നു,അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിര്‍മ്മിച്ചുവെത്രെ!
ബുദ്ധിശക്തിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയെങ്കിലും ; ശാരീരികാരോഗ്യത്തില്‍ മോശമായിരുന്നു രാമന്റെ സ്ഥിതി .
പക്ഷെ ,അദ്ദേഹത്തിന്റെ ഉന്നത ബുദ്ധിശക്തിമൂലം ഈ ‘അനാരോഗ്യപ്രശ്നങ്ങള്‍ ‘ പഠനത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നതിന് തടസ്സം ഉണ്ടാക്കിയില്ല.
രാമന്റെ പഠനപുരോഗതി വിസ്‌മയിപ്പിയ്ക്കത്തക്കരൂപത്തിലായിരുന്നു എന്ന് മുന്‍പേ സൂചിപ്പിച്ചിരുന്നല്ലോ
.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വളരേ ചെറിയ പ്രായത്തില്‍ ,അതായത് പതിനൊന്നാമത്തെ വയസ്സില്‍ ,മെട്രിക്കുലേഷന്‍ പാസ്സാകാന്‍ കഴിഞ്ഞു ! ; അതും ഒന്നാമനായിത്തന്നെ !
(ഇന്ന് മെട്രിക്കുലേഷന്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പാസ്സാകുന്നതെന്ന് ഓര്‍ക്കുക.)
പിന്നീടദ്ദേഹം എ.വി.എന്‍. കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്നു.ഇന്റര്‍മീഡിയേറ്റ് പാസ്സായതും ഒന്നാംസ്ഥാനത്തോടുകൂടിയാണെന്നത് പറയേണ്ടതില്ലല്ലോ .
1903 ല്‍ , മദ്രാസിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ രാമന്‍ ബി.എ.യ്ക്കു ചേര്‍ന്നു. തീര്‍ച്ചയായും ,ഇത്രചെറുപ്പത്തിലെ ബിരുദപഠനത്തിന് എത്തുന്ന ഒരു വിദ്യാര്‍ഥി, അവിടെ ആദ്യമായിരുന്നു!
രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗല്‍ഭരായ യൂറോപ്യന്മാരായിരുന്നു.
അത് രാമന് പഠനത്തില്‍ ഏറെ ഗുണം ചെയ്തു.
1904 ല്‍ രാമന്‍ ,ഇഗ്ലീഷിലും ഫിസിക്സിലും ഗോള്‍ഡ് മെഡലുകള്‍ വാരിക്കൊണ്ട് ബി.എ.ഒന്നാം റാങ്കോടെ പാസ്സായി !
തുടര്‍ന്ന് എന്തുവേണമെന്നായി രാമന്റെ ചിന്ത ?
ഏതു വഴിയാണ് ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ടത് .
ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം .
പക്ഷെ ,ഇത്രയും ചെറിയ പ്രായത്തില്‍ ഒരാള്‍ ഇംഗ്ലണ്ടില്‍ പോകുന്നതെങ്ങിനെ ?
മാത്രമല്ല, രാമന്റെ ആരോഗ്യസ്ഥിതി വളരെ മോശവുമായിരുന്നു.
അതിനാല്‍ ,ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിയ്ക്കാന്‍ രാമന്റെ ശരീരത്തിന് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് രാമന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകാന്‍ പറ്റില്ല എന്നുവന്നു.
അതിനാല്‍ പ്രസിഡന്‍സി കോളേജില്‍ ഭൌതികശാസ്ത്രം പഠിക്കാനായി എം.എ യ്ക്കു ചേര്‍ന്നു.
(അന്ന് ശാസ്ത്രവിഷയങ്ങള്‍ക്ക് ബി.എ,എം.എ എന്നിങ്ങനെ ആയിരുന്നു. )
1907 ല്‍ ,രാമന്‍ , പ്രതീക്ഷിച്ചതുപോലെത്തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് എം.എ പാസ്സായി. ഇനി, എന്തുവേണമെന്നതായി രാമന്റെ മുന്നിലെ പ്രശ്നം?
രാമന് ശാസ്ത്രത്തോട് അതിയായ താല്പര്യമുണ്ടായിരുന്നു.
പക്ഷെ, അന്നത്തെ കാലത്ത്,ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അനാരോഗ്യപ്രശ്നം നിമിത്തം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്താന്‍ സാധിക്കുകയുമില്ല.
അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാര്‍ഥികളുടേയും ലക്ഷ്യം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു.
( ഇന്നത്തെ ഐ.എ.എസ്. ന്റെ പൂര്‍വ്വികനാണ് ഐ.സി.എസ് )
പക്ഷെ, അതിന് ചേരണമെങ്കില്‍ ഇംഗ്ലണ്ടില്‍ പോകണം .
അവിടെ പഠിച്ച് പരീക്ഷയെഴുതി പാസ്സാകണം . അതിനാല്‍ ആ മാര്‍ഗ്ഗം രാമന് സ്വീകാര്യമായില്ല.
ഇനിയുള്ള മറ്റൊരു മാര്‍ഗ്ഗം ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് അഥവാ F.C.S ന് ചേരുക എന്നതായിരുന്നു.
(ഇന്നത്തെ ഓഡിറ്റ് ഏന്‍ഡ് എക്കൌഡ് സര്‍വ്വീസിന്റെ മുന്നോടിയാണ് F.C.S )
മാത്രമല്ല ,രാമന്റെ ജേഷ്ഠന്‍ ഈ പരീക്ഷ എഴുതി പാസ്സായിട്ടുമുണ്ടായിരുന്നു.
F.C.S -ല്‍ ചേരണമെങ്കില്‍ ആദ്യം ഒരു ഇന്റര്‍വ്യൂവിലും പിന്നീട് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും വിജയിയ്ക്കണമായിരുന്നു.
മാത്രമല്ല എഴുത്തുപരീക്ഷയില്‍ ചരിത്രം ,ധനതത്ത്വശാസ്തം മുതലായ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉണ്ട് .(ഈ വിഷയങ്ങള്‍ രാമന്‍ കോളേജില്‍ പഠിച്ചിട്ടില്ലല്ലോ)
.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്‍ F.C.S പരീക്ഷ (1907-ല്‍ ) പാസ്സാകുകതന്നെ ചെയ്തു.
പരീക്ഷപാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമന്‍ ‘ ലോകസുന്ദരീ ‘ എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തത് .
അന്നത്തെ കാലഘട്ടത്തില്‍ , വധൂവരന്മാരുടെ മാതാപിതാക്കള്‍ ജാതകം നോക്കി നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹശൈലിയായിരുന്നു നിലനിന്നിരുന്നത് .
അതായത് , തങ്ങളുടെ വിവാഹകാര്യതീരുമാനത്തില്‍ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത് . കോളേജില്‍ പഠിക്കുമ്പോഴെത്തന്നെ ,രാമന്‍ , തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.
ഒരു ദിവസം രാമസ്വാമിയുടെ വീട്ടിലെത്തിയ രാമനെ എതിരേറ്റത് മധുരമായ വീണാനാദമായിരുന്നു.
രാമസ്വാമിയുടെ അടുത്ത ബന്ധുവും യുവതിയുമായ ‘ ലോകസുന്ദരി ‘ അപ്പോള്‍ ത്യാഗരാജഭാഗവതരുടെ “ രാമാ നീ സമാനം വാരോ “ ( രാമനു തുല്യമായി ആരുണ്ട് ? ) എന്ന കീര്‍ത്തനം വീണയില്‍ വായിക്കുന്നതാ‍ണ് രാമന്‍ കണ്ടത് .
അങ്ങനെ ആ പ്രഥമദര്‍ശനത്തില്‍ത്തന്നെ രാമനില്‍ ലോകസുന്ദരിയോടുള്ള പ്രണയത്തിന് തുടക്കം കുറിച്ചു.
രാമന്‍ തന്റെ സുഹൃത്തായ രാമസ്വാമിയെ ഇക്കാര്യം അറിയിച്ചു.
രാമസ്വാമിയും തന്റെ ബന്ധുവായ ലോകസുന്ദരിക്കുവേണ്ടി വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതിനാല്‍ ,രാമന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ രാമസ്വാമി ഉടനടി സമ്മതം അറിയിക്കുകയും ചെയ്തു.
പക്ഷെ, വിവാഹത്തിലേയ്ക്കുള്ള മാര്‍ഗ്ഗം അത്ര സുഗമമായിരുന്നില്ല. കാരണം രാമന്‍ ബ്രാപ്‌മാണനായിരുന്നു.
ലോകസുന്ദരിയാകട്ടെ മറ്റോരു ഉപജാതിയില്‍പ്പെട്ടവളുമായിരുന്നു.
അതിനാല്‍ രാമന്റെ രക്ഷിതാക്കളുടെ സമ്മതം ലഭിക്കാന്‍ വിഷമമായിരുന്നു.
അത്ഭുതമെന്നുപറയട്ടെ , വിവാഹത്തിന് രാമന്റെ പിതാവ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.
കാരണം , അദ്ദേഹം ഒരു പുരോഗമനവാദിയായിരുന്നു.പക്ഷെ ,അമ്മയും മറ്റ് ബന്ധുക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു .
എങ്കിലും രാമന്റെ ഉറച്ച തീരുമാനത്തിനുമുമ്പില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു.അങ്ങനെ രാമനും ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു. ഈ വിവാഹത്തിന് എടുത്തുപറയേണ്ട മറ്റൊരു പ്രത്യകതകൂടിയുണ്ട് .
രാമന്‍ “ സ്ത്രീധനം “ വാങ്ങാതെയാണ് വിവാഹം കഴിച്ചത് എന്നതാണ് അത് ! 1907 ജൂണില്‍ രാമന്‍ എക്കൌണ്ടന്റ് ജനറലായി ,കല്‍ക്കട്ടയില്‍ ,ജോലിയില്‍ പ്രവേശിച്ചു. അവിടെ രാമന്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു.
ഇതിനടുത്തായിരുന്നു ,ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (I.A.C.S) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത് . ഒരു ദിവസം രാമന്‍ യാദൃശ്ചികമായി ആ ബോര്‍ഡ് കാണുകയും അവിടെ ചെന്ന് കാര്യങ്ങള്‍ അന്വഷിക്കുകയും ചെയ്തു . ജോലികഴിഞ്ഞുള്ള സമയം അവിടത്തെ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്നതിന് രാമന്‍ അപേക്ഷിച്ചു.
രാമന്റെ അപേക്ഷ സസന്തോഷം സ്വീകരിക്കപ്പെട്ടു. രാ‍മന്റെ അന്നത്തെ ദിനചര്യ ഏറെ കഠിനമായിരുന്നു.കാലത്ത് 5-30 ന് രാമന്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറിയിലേക്ക് പോകും .
9 -45 ന് വീട്ടില്‍ തിരിച്ചെത്തുന്നു.കുളി ഭക്ഷണം കഴിയ്ക്കല്‍ എന്നിവ ധൃതിയില്‍ ചെയ്ത് ഓഫീസില്‍ പോകുന്നു.
വൈകീട്ട് 5 മണിക്ക് ഓഫീസില്‍ നിന്നും വീണ്ടും ലബോറട്ടറിയിലേക്ക് .രാത്രി പത്തുമണിക്ക് വീട്ടില്‍ തിരിച്ചെത്തുന്നു.
ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയില്‍ രാമന് റംഗ്ഗൂണിലേയ്ക്കും തുടര്‍ന്ന് നാഗപ്പൂരിലേക്കും സ്ഥലമാറ്റമുണ്ടായി .
പക്ഷെ ,ഏറെ താമസിയാതെത്തന്നെ കല്‍ക്കട്ടയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞു.
വീണ്ടും കല്‍ക്കട്ടയിലെത്തിയപ്പോള്‍ അസോസിയേഷന്റെ ( I.A.C.S)തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത് .
ആ ഭാഗം താമസസ്ഥലത്തിനുയോജിച്ചതായിരുന്നില്ല.പക്ഷെ,അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും അസോസിയേഷന്റെ ലബോറട്ടറിയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന മേന്മ അതിനുണ്ടായിരുന്നു.
രാമന്‍ തന്റെ ഗവേഷണഫലങ്ങള്‍ അപ്പപ്പോള്‍തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തല്‍ഫലമായി ,1912 ല്‍ കര്‍സണ്‍ റിസര്‍ച്ച് പ്രൈസും( Curzon Research Prize ) 1913 ല്‍ വുഡ്‌ബണ്‍ റിസര്‍ച്ച് മെഡലും (Woodburn Research Medal ) അദ്ദേഹത്തിനു ലഭിച്ചു.
താമസിയാതെ അദ്ദേഹം കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായി നിയമിതനായി .
ഇതിനുവേണ്ടി അദ്ദേഹം തന്റെ ഗവണ്മെന്റ് ജോലി രാജിവെച്ചു. ഭാവിയില്‍ ഏറെ സാമ്പത്തികനേട്ടവും അധികാരവും ലഭിക്കുന്ന ജോലിയാണ് ശാസ്ത്രത്തോടുള്ള താല്പര്യം നിമിത്തം അദ്ദേഹം വേണ്ടെന്നുവെച്ചത് .
യൂണിവേഴ്‌സിറ്റിയില്‍ പ്രോഫസറായതോടുകൂടി അദ്ദേഹത്തിന് ഗവേഷണത്തിനായി കൂടുതല്‍ സമയം ലഭിച്ചു.
1921 ല്‍ ഇംഗ്ലണ്ടിലേയ്ക്ക് അദ്ദേഹം വിദേശയാത്ര നടത്തി .
ഓക്സ്ഫോര്‍ഡില്‍ നടന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ കല്‍ക്കട്ടാ യൂണിവേഴ്‌സിറ്റിയെ പ്രധിനിധീകരിച്ചായിരുന്നു രാമന്‍ എത്തിയത് .അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്മാരായ J.J.Thomson ,Bragg,Rutherford എന്നിവരെ പരിചയപ്പെട്ടു.ഇംഗ്ലണ്ടില്‍നിന്ന് തിരിച്ചുള്ള യാത്ര ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു.

മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള ആ കപ്പല്‍ യാത്രയില്‍ ,സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light ) എന്നപ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തിന് തുടക്കം കുറിയ്ക്കാനും സാധിച്ചു. 1924 ല്‍ ,ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society )രാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് വെറും 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924 ല്‍ British Association For Advancement of Science ന്റെ ക്ഷണപ്രകാരം രാമന്‍ കനഡയിലേക്കുപോയി .അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ Torento യുമായി പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചര്‍ച്ചചെയ്തു.കനഡായില്‍നിന്ന് U.S.A യിലേയ്ക്ക് രാമന്‍ പോയി . Franklin Institute ന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചാണ് രാമന്‍ U.S.A യില്‍ എത്തിയത് .ഇതിനെത്തുടര്‍ന്ന് ,Californiya Institute of Technology യിലെ Norman Bridge Laboratary ല്‍ വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി.
U.S.A യില്‍വെച്ച് പല ശാസ്ത്രജ്ഞന്മാരേയും ,പല ലാബുകളും സന്ദര്‍ശിയ്ക്കാന്‍ അവസരം ലഭിച്ചു.
1925 ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി .

എങ്കിലും ആ വര്‍ഷം ആഗസ്റ്റില്‍ അദ്ദേഹം റഷ്യയിലെ സയന്‍സ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയി . കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം . ഇത് ഇവിടെ ലളിതമായി പ്രതിപാദിയ്ക്കാം. ഒരു ദ്രാവകത്തില്‍ പ്രകാശരശ്മികള്‍ പതിയ്ക്കുന്നു എന്നിരിയ്ക്കട്ടെ .ആ പ്രകാശരശ്മിയുടെ പ്രവേഗം V1 എന്നാണെന്ന് സങ്കല്പിയ്ക്കുക. ഒരു മാധ്യമത്തില്‍ പ്രകാശം പതിച്ചാല്‍ രണ്ടുവിധത്തില്‍ കാര്യങ്ങള്‍ സംഭവിയ്ക്കാം . ഒന്നാമത്തേത് പ്രകാശം പ്രതിഫലിയ്ക്കുക എന്നതാണ്.രണ്ടാമത്തേത് മാധ്യമം ആ പ്രകാശരശ്മികളെ ആഗിരണം ചെയ്യുക എന്നതാണ് .ഇവിടെ ,നമുക്ക് നമുക്ക് ആഗിരണം ചെയ്യുക എന്ന വസ്തുത പരിഗണിയ്ക്കേണ്ടതില്ലല്ലോ . പ്രതിഫലനത്തിന്റെ കാര്യം മാത്രം പരിഗണിച്ചാല്‍ മതി . ഇപ്രകാരം , പ്രതിഫലിയ്ക്കപ്പെടുന്ന രശ്മികള്‍ രണ്ടു വ്യത്യസ്ത പ്രവേഗത്തില്‍ സഞ്ചരിക്കുന്നവയായിരിക്കും . ഒന്നാമത്തേത് ,പതനരശ്മിയുടെ പ്രവേഗത്തിലുള്ളത് (അതായത് V1 ) .രണ്ടാമത്തെത് ,പതനരശ്മിയുടെ പ്രവേഗത്തില്‍നിന്ന് വ്യത്യസ്തമായ പ്രവേഗത്തിലുള്ളത് .ഈ പ്രകാശരശ്മികളുടെ പ്രവേഗത്തെ നമുക്ക് V2 എന്ന് സങ്കല്പിയ്ക്കാം. പ്രകാശരശ്മിയുടെ പ്രവേഗവും നിറവുമായി ബന്ധമുള്ള കാര്യം നമുക്ക് അറിയാമല്ലോ . അതിനാല്‍ V1 പ്രവേഗമുള്ള പ്രകാശരശ്മിയുടെ നിറത്തിന് മാറ്റം സംഭവിയ്ക്കുന്നില്ല. പക്ഷെ V2 പ്രവേഗമുള്ള പ്രകാശരശ്മിക്ക് പതനരശ്മിയില്‍നിന്ന് വ്യത്യസ്ത നിറം കൈവരുന്നു. ഈ രീതിയിലുള്ള പ്രകാശത്തിന്റെ വിസരണമാണ് (Scattering of Light ) രാമന്‍ പ്രഭാവം എന്നപേരില്‍ (Raman Effect) അറിയപ്പെട്ടത് .

1928 ഫെബ്രുവരി 28 ന് രാമന്‍ പ്രതിഭാസമെന്ന ലേബലില്‍ സമുദ്രത്തിന്റെ നീലനിറത്തിന്റെ രഹസ്യം പ്രസിദ്ധീകരിച്ചു.ഒരു വ്യക്തിയുടെ ഉന്നത വിജയം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുമല്ലോ . സി.വി. രാമന്റെ കാര്യത്തിലും അങ്ങനെത്തന്നെ സംഭവിച്ചു.രാമന്റെ കണ്ടുപിടുത്തത്തിനുകാരണക്കാരന്‍ രാമന്‍ തന്നെയാണോ എന്നു പലരും സംശയിച്ചു. പക്ഷെ ,രാമന്‍ ഇതിനു നേരെയൊന്നും പ്രതികരിയ്ക്കാന്‍ പോയില്ല.
1930 ല്‍ സി.വി രാമന് ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.
രാമന്റെ അവസാനകാലഘട്ടം ബാംഗ്ലൂരിലെ സയന്‍സ് ഇന്‍സ്റ്റിറ്റൂട്ടിലായിരുന്നു.1970 നവംബര്‍ 21 ശനിയാഴ്ച വെളുപ്പിന് സി .വി. രാമന്‍ അന്തരിച്ചു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റൂട്ടില്‍ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളൊന്നും നടന്നില്ല. ലോകപ്രശസ്ത ഭൌതികശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ പോലും അവസാനനാളുകളില്‍ ആത്മീയതലങ്ങളിലേക്ക് നീങ്ങുന്നതിനുള്ള സൂചനകള്‍ നല്‍കിയിരുന്നു.പക്ഷെ, രാമന്‍ തന്റെ കര്‍മ്മപഥത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ജീവിയ്ക്കുകയായിരുന്നു. ( വീണ്ടും പ്രസിദ്ധീകരിക്കുന്നത്)
Get Blogger Falling Objects